കാണ്ഡഹാർ: ദക്ഷിണഅഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ നഗരത്തിൽ മിനിവാൻ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 16 പേർ മരിക്കുകയും 38 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഒരു ബസ് സ്റ്റേഷനു സമീപമാണു സ്ഫോടകവസ്തു നിറച്ച വാൻ കാണപ്പെട്ടത്.
സുരക്ഷാ അധികൃതർ എത്തി സ്ഫോടകവസ്തു നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു പോലീസ് വക്താവ് മുഹമ്മദ് കാസിം ആസാദ് അറിയിച്ചു. സമീപ പ്രദേശത്തുനിന്നു ജനങ്ങളെ ഒഴിപ്പിച്ചുമാറ്റിയിരുന്നെങ്കിലും സ്ഫോടനത്തിന്റെ ശക്തിമൂലം ചില്ലുകൾ ദൂരേക്കു തെറിച്ചു. വഴിപോക്കരാണു ദുരന്തത്തിനിരയായവരിൽ ഭൂരിഭാഗവും. ഏതാനും സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടു. അഞ്ചു കുട്ടികൾക്കു പരിക്കേറ്റിട്ടുണ്ട്.
വാൻ കിടന്ന പ്രദേശത്തുനിന്നു സ്ഫോടകവസ്തുക്കളും ഗ്രനേഡുകളും നിറച്ച കണ്ടെയ്നറും കിട്ടി.
റംസാൻ നോന്പ് അവസാനിക്കുന്ന സമയത്ത് ഉഗ്രസ്ഫോടനം നടത്തി ആളുകളെ വകവരുത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് കരുതുന്നു. ഇതിനിടെ, കാബൂളിൽ വൻ ആക്രമണം നടത്തുമെന്നു മുന്നറിയിപ്പു നൽകിയ താലിബാൻ സൈനിക കേന്ദ്രങ്ങളോടു ചേർന്നുള്ള പ്രദേശങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി.
കാണ്ഡഹാറിൽ സ്ഫോടനം; 16 മരണം
01:13 AM May 23, 2018 | Deepika.com