ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാർച്ചിലവസാനിച്ച ത്രൈമാസത്തിൽ 7,718 കോടി രൂപ നഷ്ടം വരുത്തി. ഇത്രയും വലിയ ത്രൈമാസനഷ്ടം മുന്പുണ്ടായിട്ടില്ല.
കിട്ടാക്കടങ്ങൾക്കും പ്രശ്നകടങ്ങൾക്കും പകരം കൂടുതൽ തുക വകയിരുത്തേണ്ടിവന്നതുമൂലമാണ് ഈ നഷ്ടം. നിരീക്ഷകരുടെ പ്രതീക്ഷകളേക്കാൾ വളരെ കൂടുതലായി നഷ്ടം. പ്രശ്നകടങ്ങളിലെ നഷ്ടസാധ്യത കണക്കാക്കി 28,096 കോടി രൂപ ഈ ത്രൈമാസത്തിൽ വകയിരുത്തേണ്ടിവന്നു. മുൻവർഷം ഇതേ കാലയളവിലേതിലും ഇരട്ടിയിലേറെയാണിത്. ഫെബ്രുവരിയിൽ റിസർവ് ബാങ്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതിന്റെ ഫലമായാണ് കൂടുതൽ തുക നീക്കിവയ്ക്കേണ്ടിവന്നത്.
റിക്കാർഡ് നഷ്ടം കുറിച്ചെങ്കിലും കന്പോളത്തിൽ എസ്ബിഐ ഓഹരിക്ക് ഇന്നലെ വില കൂടി. ഒരവസരത്തിൽ ആറുശതമാനം വരെ ഉയർന്ന ഓഹരി വില 3.75 ശതമാനം നേട്ടത്തിലാണു ക്ലോസ് ചെയ്തത്. ബാങ്കിന്റെ പ്രശ്നകടങ്ങൾ എല്ലാംതന്നെ നിർണയിച്ചു വേണ്ട വകയിരുത്തൽ നടത്തിയതിനാൽ വരും ത്രൈമാസങ്ങളിൽ റിസൾട്ട് മെച്ചമാകും എന്ന വിശ്വാസമാണ് എല്ലാവരും പ്രകടിപ്പിക്കുന്നത്.
മൊത്തം വായ്പകളിൽ 10.91 ശതമാനം നിഷ്ക്രിയ ആസ്തികളായി. ഒരു വർഷം മുൻപ് ഇത് 6.90 ശതമാനമായിരുന്നു. ഇതിൽനിന്നു വകയിരുത്തലുകൾക്കു ശേഷമുള്ള അറ്റ നിഷ്ക്രിയ ആസ്തി 5.73 ശതമാനമായി.ഡിസംബറിലവസാനിച്ച ത്രൈമാസത്തിൽ 2416 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റനഷ്ടം. അന്ന് 18,876 കോടി രൂപ വകയിരുത്തേണ്ടിവന്നു.
എസ്ബിഐക്ക് റിക്കാർഡ് നഷ്ടം
01:13 AM May 23, 2018 | Deepika.com