സോച്ചി: ഇന്ത്യ-റഷ്യ ബന്ധം വിശേഷാധികാരമുള്ള പ്രത്യേക നയന്ത്രകൂട്ടുകെട്ടാണെന്നും ഇതു വലിയൊരു നേട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ളാദിമിർ പുട്ടിനുമായി അനൗപചാരിക കൂടിക്കാഴ്ച നടത്താൻ കരിങ്കടൽ തീരത്തെ നഗരത്തിലെത്തിയതാണ് മോദി.
ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘനാളത്തെ സൗഹൃദമുണ്ടെന്നും അനൗപചാരിക കൂടിക്കാഴ്ചയ്ക്കായി പ്രസിഡന്റ് പുടിൻ ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നും മോദി പറഞ്ഞു. ഉഭയകക്ഷി ബന്ധം മെച്ചടുത്തുന്നതിന് അനൗചാരിക കൂടിക്കാഴ്ചയുടെ പുതിയ തലം സൃഷ്ടിച്ചെന്നും വിശ്വാസം വർധിക്കാൻ ഇതു കാരണമായെന്നും അദ്ദേഹം പറഞ്ഞു.
2001 ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കൊപ്പം റഷ്യയിലെത്തി പുടിനെ സന്ദർശിച്ചത് നരേന്ദ്ര മോദി സ്മരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വിദേശരാഷ്ട്രത്തലവനുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. അന്നു തുടങ്ങിയ ബന്ധം ഇന്നും തുടരുന്നതായി വ്യക്തമാക്കിയ മോദി, കഴിഞ്ഞ 18 വർഷക്കാലത്തിനിടെ പുടിനുമായി നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നും നിരവധി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു ശ്രമിച്ചിട്ടുണ്ടെന്നും പറഞ്ഞു.
വാജ്പേയിയുടെ കാലത്ത് തുടങ്ങിയ ഇന്ത്യ-റഷ്യ ബന്ധം വിശേഷാധികാരമുള്ള പ്രത്യേക നയന്ത്ര കൂട്ടുകെട്ടായി മാറിയെന്നും അതു വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷാംഗ്ഹായ് ഓർഗനൈസേഷൻ കോർപറേഷൻ അംഗത്വത്തിനു സഹായിച്ച റഷ്യക്കു മോദി നന്ദി അറിയിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞവർഷമാണ് എസ്ഒസിയിൽ അംഗമായത്. അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗതി ഇടനാഴി (ഐഎൻഎസ്ടിസി), ബ്രിക്സ് എന്നിവയ്ക്കായി സംയുക്തമായി പ്രവർത്തിക്കുകയാണെന്നും മോദി പറഞ്ഞു. നാലാം വട്ടവും റഷ്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുടിനെ മോദി അഭിനന്ദിച്ചു.
ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധത്തിൽ ഈ കൂടിക്കാഴ്ച കൊണ്ട് പുതുപ്രചോദനം ലഭിക്കുമെന്ന് നരേന്ദ്ര മോദിയെ സോച്ചിയിലേക്ക് സ്വാഗതം ചെയ്തു പുടിൻ പറഞ്ഞു. ഇന്ത്യയും റഷ്യയും ഉന്നതതലത്തിൽ മികച്ച സൗഹൃദമാണ് തുടരുന്നത്. ഇരുരാജ്യത്തെയും പ്രതിരോധമന്ത്രിമാർ മികച്ച സഹകരണത്തോടെയാണ് നീങ്ങുന്നതെന്നും പുടിൻ പറഞ്ഞു.
ഇന്ത്യ-റഷ്യ ബന്ധം വിശേഷാധികാരമുള്ള നയതന്ത്ര കൂട്ടുകെട്ട്: പ്രധാനമന്ത്രി മോദി
01:30 AM May 22, 2018 | Deepika.com