ജറുസലം: അമേരിക്കയ്ക്കും ഗ്വാട്ടിമാലയ്ക്കും പിന്നാലെ പരാഗ്വേയും ജറുസലമിൽ എംബസി തുറന്നു. ടെൽ അവീവിൽ നിന്നു ജറുസലമിലേക്കു മാറ്റി സ്ഥാപിച്ച എംബസിയുടെ ഉദ്ഘാടനം പരാഗ്വേ പ്രസിഡന്റ് ഹൊറേഷ്യോ കാർട്ടസ് നിർവഹിച്ചു. ഇസ്രയേലിനോടുള്ള പരാഗ്വേയുടെ സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമാണ് പുതിയ എംബസിയെന്ന് കാർട്ടസ് ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. കൃഷി, സുരക്ഷ, ടെക്നോളജി മേഖലകളിൽ സഹായം നൽകാൻ ഇസ്രയേലിനാവും.
മേയ് 14ന് അമേരിക്കയാണ് ആദ്യമായി ജറുസലമിൽ എംബസി തുറന്നത്. ഇതിനെതിരേ പലസ്തീൻകാർ ഗാസയിൽ നടത്തിയ സമരത്തിനു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 62 പേർക്കു ജീവഹാനി നേരിടുകയും 2400 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പരാഗ്വേയുടെ എംബസി ജറുസലമിൽ തുറന്നു
01:30 AM May 22, 2018 | Deepika.com