മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് വ്യാജരേഖ ചമച്ച് 13,000 കോടി രൂപ തട്ടിയെടുത്ത് വിദേശത്തേക്കു മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ 170 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നീരവ് മോദിയുടെ ജംഗമവസ്തുക്കൾ, ബാങ്ക് നിക്ഷേപങ്ങൾ, ഓഹരികൾ എന്നിവയാണു കണ്ടുകെട്ടിയത്.
നീരവ് മോദിയുടെയും ബന്ധു മെഹുൽ ചോക്സിയുടെയും ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിൽനിന്ന് 85 കോടി രൂപ വിലവരുന്ന വജ്രാഭരണങ്ങൾ കഴിഞ്ഞയാഴ്ച കണ്ടുകെട്ടിയിരുന്നു.
മോദിയുടെ പിതാവ്, സഹോദരൻ, സഹോദരീ ഭർത്താവ്, അമേരിക്കയിലുള്ള ബിസിനസ് പാർട്ണർ മെഹിർ ബൻസാലി എന്നിവരെ അടുത്തിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സിബിഐയും മറ്റ് അന്വേഷണ ഏജൻസികളും കേസ് അന്വേഷിക്കുന്നുണ്ട്.
നീരവ് മോദിയും മെഹുൽ ചോക്സിയും അമേരിക്കയിലെത്തിയതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. കേസിൽ മാർച്ച് വരെ 7,600 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. പിഎൻബി തട്ടിപ്പു കേസിൽ കഴിഞ്ഞയാഴ്ച മുംബൈ ഹൈക്കോടതിയിൽ സിബിഐ രണ്ട് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇ ഡിയുടെ പ്രോസിക്യൂഷൻ പരാതി വൈകാതെ സമർപ്പിക്കും.
നീരവ് മോദിയുടെ 170 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി
01:30 AM May 22, 2018 | Deepika.com