ന്യൂഡൽഹി: സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം ചുമത്തിയ അമേരിക്കയുടെ നടപടി ചോദ്യം ചെയ്ത് ഇന്ത്യ ലോക വാണിജ്യ സംഘടനയെ (ഡബ്ല്യുടിഒ) സമീപിച്ചു. കയറ്റുമതിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കയുടെ തീരുമാനം ആഗോള വാണിജ്യ നയങ്ങൾക്ക് എതിരാണെന്നും ഇന്ത്യ വാദിക്കും. വലിയ നികുതിയിൽനിന്ന് ഒഴിവ് നല്കണമെന്നാണ് ഇന്ത്യയുടെ വാദം.
വിഷയം രമ്യതയോടെ പരിഹരിക്കാനുള്ള നിർദേശങ്ങൾ ലോക വാണിജ്യസംഘടനയോട് ഇന്ത്യ ആരാഞ്ഞിട്ടുണ്ട്. രണ്ടു രാജ്യങ്ങളും സ്വമേധയാ വാണിജ്യകാര്യങ്ങളിൽ രമ്യതയിലെത്തിയില്ലെങ്കിൽ പ്രശ്നം പഠിക്കാൻ വാണിജ്യസംഘടനയുടെ പ്രത്യേക പാനലിന് നിർദേശം നല്കണമെന്ന് ഇന്ത്യ നിർദേശിക്കുമെന്നാണ് സൂചന.
മാർച്ച് ഒന്പതിനാണ് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും വലിയ നികുതി ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇത് ആഗോള വാണിജ്യയുദ്ധത്തിന്റെ ഭീതി ലോകമെങ്ങും വ്യാപിപ്പിക്കുകയും ചെയ്തു. ഏതു രാജ്യത്തുനിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും നികുതി ചുമത്തുമെന്ന പ്രഖ്യാപനമായിരുന്നു ട്രംപ് നടത്തിയത്. കാനഡയെയും മെക്സിക്കോയെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യ ലോക വാണിജ്യ സംഘടനയെ സമീപിച്ചു
11:36 PM May 19, 2018 | Deepika.com