വാഷിംഗ്ടൺ ഡിസി: ആണവനിർവ്യാപനത്തിൽ സഹകരിച്ചാൽ ഉത്തരകൊറിയയ്ക്കും കിം ജോംഗ് ഉന്നിനും നല്ലകാലമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ വധിക്കപ്പെട്ട മുൻ ലിബിയൻ ഏകാധിപതി ഗദ്ദാഫിയുടെ ഗതിയാണ് കിമ്മിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം താക്കീതു നല്കി. വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ നാറ്റോ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻബർഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു ട്രംപ്.
അടുത്തമാസം 12ന് സിംഗപ്പൂരിൽ നിശ്ചയിച്ചിരിക്കുന്ന കിം-ട്രംപ് ഉച്ചകോടിയിൽനിന്ന് വേണ്ടിവന്നാൽ പിന്മാറുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്. അണ്വായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും ആറു മാസത്തിനകം കൈമാറാൻ ഉത്തരകൊറിയ തയാറാവണമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക ആവശ്യപ്പെട്ടിരുന്നു. മുന്പ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ നടത്തിയ ലിബിയൻ പരാമർശം ട്രംപ് ആവർത്തിച്ചുവെന്നതും ശ്രദ്ധേയമാണ്.
അണ്വായുധങ്ങൾ ഉപേക്ഷിക്കാൻ സമ്മതിച്ചാൽ ഉത്തരകൊറിയയെ സന്പന്നമാക്കും. അധികാരം നിലനിർത്താൻ കിം കുടുംബത്തിനുവേണ്ട സംരക്ഷണം നല്കും. നയതന്ത്രത്തിനു വഴങ്ങിയില്ലെങ്കിൽ കിമ്മിനെ കാത്തിരിക്കുന്നത് ഗദ്ദാഫിയുടെ ഗതിയാണ്-ട്രംപ് മുന്നറിയിപ്പു നൽകി.
അമേരിക്കയുടെ സമ്മർദഫലമായി ലിബിയൻ ഏകാധിപതി മുവമ്മർ ഗദ്ദാഫി 2003ൽ അണ്വായുധ, രാസായുധ പദ്ധതികൾ ഉപേക്ഷിച്ചു. എന്നാൽ ഒരു പതിറ്റാണ്ടിനകം അമേരിക്കയും നാറ്റോയും ആസൂത്രണം ചെയ്ത വിമതഅട്ടിമറിയിൽ അധികാരം നഷ്ടപ്പെട്ട് വധിക്കപ്പെട്ടു.
ഉത്തരകൊറിയയുടെ സ്വരംമാറ്റത്തിനു പിന്നിൽ ചൈനയാണെന്നും ട്രംപ് ആരോപിച്ചു. കിം രണ്ടാമതും ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗിനെ കണ്ടതിന്റെ ഫലമാണ്, ഉച്ചകോടി ബഹിഷ്കരിക്കുമെന്ന ഭീഷണി.
ഉച്ചകോടി നടക്കാതെവന്നാൽ അടുത്ത ചുവടിലേക്ക് അമേരിക്ക കടക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ ഉച്ചകോടിയുമായി ബന്ധപ്പെട്ട ആലോചനകൾ ഉത്തരകൊറിയയും അമേരിക്കയും തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കിമ്മിനു ഗദ്ദാഫിയുടെ ഗതി വരും: ട്രംപിന്റെ താക്കീത്
11:57 PM May 18, 2018 | Deepika.com