മുംബൈ: കർണാടക രാഷ്ട്രീയവും ക്രൂഡ് ഓയിൽ വിലക്കയറ്റവും പൊതുമേഖലാ ബാങ്കുകളുടെ ഭീമമായ നഷ്ടവും ചേർന്നപ്പോൾ ഓഹരി കന്പോളം ആടിയുലഞ്ഞു. രണ്ടുമാസത്തിനുള്ളിലെ ഏറ്റവും വലിയ തകർച്ചയാണ് ഈയാഴ്ച ഓഹരി സൂചികകൾക്കുണ്ടായത്. സെൻസെക്സ് 1.93 ശതമാനവും നിഫ്റ്റി 1.94 ശതമാനവും താഴ്ചയാണ് ഈയാഴ്ച കുറിച്ചത്.
സെൻസെക്സ് ഒരാഴ്ചകൊണ്ട് 35,535.79ൽനിന്ന് 34,848.30ലേക്കു താണു. 687.49 പോയിന്റ് താഴ്ച. നിഫ്റ്റി 10,806.50ൽനിന്ന് 210.10 താണ് 10,596.40ൽ എത്തി. ഇന്നലെ മാത്രം രണ്ടു സൂചികകളും 0.86 ശതമാനം താണിരുന്നു.
വിദേശനിക്ഷേപകർ 831 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ സ്വദേശി നിക്ഷേപ സ്ഥാപനങ്ങൾ 429 കോടിയുടെ ഓഹരികൾ വാങ്ങി.
അടുത്തയാഴ്ച റിസർവ് ബാങ്ക് രൂപയെ സംരക്ഷിക്കാൻ കൂടുതൽ പരിശ്രമം നടത്തുമെന്ന പ്രതീക്ഷ വിപണിയിലുണ്ട്. അതു ഫലപ്രദമായില്ലെങ്കിൽ ഓഹരികൾ തകർച്ച നേരിടും.
പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടങ്ങൾക്കും പ്രശ്നകടങ്ങൾക്കും ഭീമമായ തുക വകയിരുത്തേണ്ടിവന്നതിനാൽ മാർച്ചിലവസാനിച്ച ത്രൈമാസം വലിയ നഷ്ടം കുറിച്ചു. അടുത്തയാഴ്ച കൂടുതൽ ബാങ്കുകളുടെ ഫലങ്ങൾ വരും. നഷ്ടം അധികരിച്ച 11 ബാങ്കുകളെ റിസർവ് ബാങ്കിന്റെ ത്വരിത തിരുത്തൽ പദ്ധതിയിൽ പെടുത്തി നിരീക്ഷിച്ചുവരികയാണ്. അവയിൽ രണ്ടെണ്ണത്തിൽ പുതിയ വായ്പകൾക്കു വരെ നിയന്ത്രണമുണ്ട്.
ഓഹരിവിപണിക്കു തകർച്ചയുടെ വാരം
10:29 PM May 18, 2018 | Deepika.com