ടോക്കിയോ: കുറച്ച് അണ്വായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും ആറു മാസത്തിനകം ഉത്തരകൊറിയ കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായി ജപ്പാനിലെ അസാഹി ഷിംബൂൻ പത്രം റിപ്പോർട്ട് ചെയ്തു. ഇതിനു പകരമായി ഭീകരരാഷ്ട്രങ്ങളുടെ പട്ടികയിൽനിന്ന് ഉത്തരകൊറിയയെ നീക്കം ചെയ്യും.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞയാഴ്ച പ്യോംഗ്യാംഗിലെത്തി ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി നടത്തിയ ചർച്ചയിലാണ് കുറച്ച് അണ്വായുധങ്ങൾ രാജ്യത്തിനു പുറത്തേക്കു കടത്തി കൈമാറണമെന്നു നിർദേശിച്ചത്. കഴിഞ്ഞവർഷമാണ് അമേരിക്ക തങ്ങളുടെ ഭീകരരാഷ്ട്ര പട്ടികയിൽ ഉത്തരകൊറിയയുടെ പേര് വീണ്ടും ചേർത്തത്.
ആണവനിരായുധീകരണത്തിന്റെ പേരിൽ അമേരിക്ക അനാവശ്യസമ്മർദം ചെലുത്തിയാൽ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന കിം-ട്രംപ് കൂടിക്കാഴ്ചയിൽനിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു നല്കിയതിനു പിറ്റേന്നാണ് റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആഫ്രിക്കൻ രാജ്യമായ ലിബിയ മുന്പ് തങ്ങളുടെ ആയുധങ്ങൾ കൈയൊഴിഞ്ഞതു പോലെ ഉത്തരകൊറിയയും ചെയ്യണമെന്ന് അമേരിക്കൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ നിർദേശിച്ചത് അംഗീകരിക്കില്ലെന്നും പ്യോംഗ്യാംഗ് പറഞ്ഞു. ഇതോടെ, അടുത്തമാസം 12ന് സിംഗപ്പൂരിൽ കിമ്മും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിൽ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച സംബന്ധിച്ച് ചെറിയ ആശങ്ക ഉയരുകയും ചെയ്തു.
ഇതിനിടെ നിർദിഷ്ട കിം-ട്രംപ് ചർച്ചകൾക്കു തുരങ്കം വയ്ക്കാനാണു ബോൾട്ടന്റെ ശ്രമമെന്ന് ആശങ്ക പരന്നു. ലിബിയയിൽ ആയുധങ്ങൾ കൈയൊഴിഞ്ഞ ഗദ്ദാഫി പിന്നീട് കൊല്ലപ്പെടുകയായിരുന്നു. ലിബിയൻ മോഡൽ എന്ന ബോൾട്ടന്റെ ആശയം ഉത്തരകൊറിയയെ ഏറെ ചൊടിപ്പിച്ചെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉത്തരകൊറിയയിൽ പരക്കേ ബോംബാക്രമണം നടത്തണമെന്നു നേരത്തെ നിർദേശിച്ചയാളാണു ബോൾട്ടനെന്നും പറയപ്പെടുന്നു. കിമ്മുമായുള്ള ഉച്ചകോടി മാറ്റിവയ്ക്കേണ്ടിവരില്ലെന്ന പ്രതീക്ഷയിലാണു വൈറ്റ്ഹൗസ്. ദക്ഷിണകൊറിയയുമായുള്ള ചർച്ചകൾ നിർത്തുകയാണെന്നു പ്യോംഗ്യാംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസമാണ് പ്യോംഗ്യാംഗിനെ പ്രകോപിപ്പിച്ചത്.
ഉത്തരകൊറിയ അണ്വായുധം കൈയൊഴിയണം: അമേരിക്ക
01:23 AM May 18, 2018 | Deepika.com