മുംബൈ: ആശാനേക്കാളും വലിയ ശിഷ്യൻ എന്ന രൂപത്തിൽ പിഎൻബി ഹൗസിംഗ് ഫിനാൻസ്. മാതൃകമ്പനിയായ പഞ്ചാബ് നാഷണൽ ബാങ്കിനേക്കാളും വിപണിമൂല്യമാണ് സബ്സിഡിയറി കന്പനിയായ പിഎൻബി ഹൗസിംഗ് ഫിനാൻസിന് ഇപ്പോൾ. നീരവ് മോദി ഉൾപ്പെട്ട തട്ടിപ്പുകേസിൽ അകപ്പെട്ടതിനെത്തുടർന്ന് പഞ്ചാബ് നാഷണൽ ബാങ്കിന്റെ വിപണിമൂല്യം ഇടിഞ്ഞതാണ് ഇതിനു കാരണം.
ബോംബെ സെൻസെക്സിൽ ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ പിൻബിയുടെ വിപണിമൂല്യം 21,104.58 കോടി രൂപ. പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ വിപണിമൂല്യം 21,172.29 കോടി രൂപയും. മാതൃകമ്പനിയേക്കാൾ 67.71 കോടി രൂപ കൂടുതൽ.
പിഎൻബിയുടെ ഓഹരിവില ഇന്നലെ 1.19 ശതമാനം ഉയർന്ന് 76.45 രൂപയായി. അതേസമയം, ഹൗസിംഗ് ഫിനാൻസിന്റെ ഓഹരിവില 1,265 രൂപയായി.
ഫെബ്രുവരി പകുതിവരെ 44,624.67 കോടി രൂപയായിരുന്നു പിഎൻബിയുടെ വിപണിമൂല്യം. നീരവ് മോദിയുടെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ മൂല്യം കുത്തനെ താഴുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുന്പ് പുറത്തുവിട്ട ജനുവരി-മാർച്ച് ത്രൈമാസത്തിലെ പ്രവർത്തനറിപ്പോർട്ട് മോശമായതും പിഎൻബിയുടെ മൂല്യത്തെ ബാധിച്ചു. 15.5 ശതമാനം ഇടിവാണ് അന്നുണ്ടായത്.
പിഎൻബി ഹൗസിംഗ് ഫിനാൻസിൽ 32.96 ശതമാനം ഓഹരിയാണ് പിഎൻബിക്കുള്ളത്.
മാതൃകമ്പനിയേക്കാൾ മൂല്യമേറിയ സബ്സിഡിയറി കമ്പനി
11:25 PM May 17, 2018 | Deepika.com