ക്വാലാലംപുർ: മലേഷ്യയെ സമൂല പരിഷ്കരണത്തിനു വിധേയമാക്കുമെന്ന് ഇന്നലെ ജയിൽ മോചിതനായ രാഷ്ട്രീയ നേതാവ് അൻവർ ഇബ്രാഹിം പറഞ്ഞു. രാജ്യത്ത് പുതിയ സൂര്യനുദിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവറിനെ സ്വവർഗാനുരാഗത്തിന്റെ പേരിൽ 1999ലും 2015ലും തടവിലാക്കുകയായിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണം ഉയർന്നിരുന്നു.
ആറു പതിറ്റാണ്ടു ഭരിച്ച നാഷണൽ ഫ്രണ്ട് സഖ്യം കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതാണ് അൻവറിന്റെ മോചനത്തിനു വഴിവച്ചത്. രാജാവിന്റെ മാപ്പു ലഭിച്ചു മോചിതനായതിനാൽ അദ്ദേഹത്തിന് നേരിട്ടു രാഷ്ട്രീയത്തിൽ പ്രവേശിക്കാം.
ഒന്നുരണ്ടു വർഷത്തിനുശേഷം അൻവറിന് അധികാരം കൈമാറുമെന്ന് പുതിയ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ അട്ടിമറിജയം നേടിയാണ് മഹാതീർ നേതൃത്വം നല്കിയ പ്രതിപക്ഷം വിജയിച്ചത്.
മുൻ പ്രധാനമന്ത്രി നജീബ് റസാഖിനെതിരേ കോടിക്കണക്കിനു ഡോളറിന്റെ സർക്കാർഫണ്ട് അപഹരിച്ചുവെന്ന ആരോപണമുണ്ട്.
അൻവർ ഇബ്രാഹിം ജയിൽമോചിതനായി
12:23 AM May 17, 2018 | Deepika.com