ധാക്ക: അഴിമതിക്കേസിൽ അഞ്ചുവർഷത്തെ ജയിൽശിക്ഷ അനുഭവിക്കുന്ന ബംഗ്ലാ പ്രതിപക്ഷ ബിഎൻപി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
ഖാലിദ സിയ നൽകിയ അപ്പീലിന്മേൽ ജൂലൈ 31നകം തീർപ്പു കല്പിക്കണമെന്നു ഹൈക്കോടതിക്കു സുപ്രീംകോടതി നിർദേശവും നൽകി. സിയാ ഓർഫനേജ് ട്രസ്റ്റിനു കിട്ടിയ വിദേശ സംഭാവന തിരിമറി നടത്തി തട്ടിയെടുത്തെന്നാണു ഖാലിദയുടെ പേരിലുള്ള കേസ്.
ഫെബ്രുവരിയിൽ കോടതി അവർക്ക് അഞ്ചുവർഷം തടവുശിക്ഷ നൽകി. സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റ് അഞ്ചുകേസുകളിലുള്ള അപ്പീലുകൾ തീർപ്പാക്കാനുള്ളതിനാൽ ഖാലിദയുടെ ജയിൽമോചനം നീണ്ടുപോയേക്കും. ധാക്കയിലെ നിസാമുദ്ദീൻ റോഡ് ജയിലിലാണ് 72കാരിയായ ഖാലിദ സിയയെ പാർപ്പിച്ചിരിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിൽ ഖാലിദ മത്സരിക്കുന്നതു തടയാൻ രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കേസുകളാണിവയെന്ന് പ്രതിപക്ഷ ബംഗ്ലാദേശ് നാഷണൽ പാർട്ടി ആരോപിച്ചു. എന്നാൽ ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നു ഷേക്ക് ഹസീനയുടെ ഭരണകൂടം പറഞ്ഞു.
ഖാലിദയ്ക്ക് ജാമ്യം അനുവദിച്ചു
12:23 AM May 17, 2018 | Deepika.com