കോട്ടയം: ഇന്ത്യയിലെ റബർ ഉപയോഗത്തിൽ കഴിഞ്ഞ സാന്പത്തികവർഷം 6.4 ശതമാനം വർധനയുണ്ടായതായി റബർബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. എം.കെ. ഷൺമുഖ സുന്ദരം പറഞ്ഞു. എറണാകുളത്തു നടന്ന 176-ാമത് റബർ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-17 സാന്പത്തികവർഷം 1044,075 ടൺ ആയിരുന്ന പ്രകൃതിദത്ത റബറിന്റെ ഉപയോഗം 2017-18 ൽ 1110,660 ടണ്ണായി വർധിച്ചു.
ലഭ്യമായ കണക്കുകളനുസരിച്ച് പ്രകൃതിദത്ത റബറിന്റെ 2017-18 സാന്പത്തികവർഷത്തെ ഉത്പാദനം 6,94,000 ടണ്ണാണ്. മുൻ സാന്പത്തികവർഷത്തെ അപേക്ഷിച്ച് 0.4 ശതമാനത്തിന്റെ വർധനയാണ് റബർ ഉത്പാദനത്തിൽ ഉണ്ടായിട്ടുള്ളത്. റബറുത്പാദനം 2016-17-ൽ 23 ശതമാനം വർധിച്ച് 691,000 ടണ്ണിലെത്തിയിരുന്നു. അതനുസരിച്ച് 2017-18-ലെ ആകെ ഉത്പാദനം 8,00,000 ടണ്ണായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഏപ്രിൽ-ഡിസംബർ കാലയളവിലെ ഉത്പാദനം പ്രതീക്ഷിച്ചിരുന്നതിലും കുറവായിരുന്നു. ഇക്കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 4.4 ശതമാനം വളർച്ച മാത്രമാണുണ്ടായത്.
റബറിന് വിലകുറയുകയും ഇടവിട്ട് മഴപെയ്യുകയും ചെയ്തതിനാൽ 2018 ജനുവരി മുതൽ മാർച്ചു വരെയുള്ള കാലയളവിലെ റബറുത്പാദനത്തിലും പത്തു ശതമാനം കുറവുണ്ടായി. എങ്കിലും 2018-19 സാന്പത്തികവർഷം 5.2 ശതമാനം വർധിച്ച് 730,000 ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ കുറഞ്ഞ വിലയും തോട്ടങ്ങൾ പലതും ടാപ്പുചെയ്യാതെ കിടക്കുന്നതും പരിഗണിച്ച്് യഥാർഥത്തിൽ നേടാവുന്നതിലും കുറഞ്ഞ പ്രതീക്ഷിത ഉത്പാദനമാണ് കണക്കാക്കിയിരിക്കുന്നത്. റബറുപഭോഗം 2018-19-ൽ എട്ടു ശതമാനം വർധിച്ച് 12 ലക്ഷം ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.
പ്രകൃതിദത്തറബറിന്റെ ഇറക്കുമതിയിൽ 2008-09 മുതൽ 2017-18 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 2016-17 ഒഴികെ ബാക്കി എല്ലാ സാന്പത്തികവർഷങ്ങളിലും സ്ഥിരമായ വർധനയാണുണ്ടായിരുന്നത്. എന്നാൽ, 2017-18-ൽ ഇറക്കുമതി വർധിച്ച് 469,433 ടണ്ണിലെത്തി. ഇറക്കുമതിയിൽ 2016-17 സാന്പത്തികവർഷത്തെ അപേക്ഷിച്ച് 10.1 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. ഇതിൽ 70 ശതമാനവും ഡ്യൂട്ടി പെയ്ഡ് ചാനൽ വഴിയായിരുന്നു.
റബറിന്റ വിലയുമായി ബന്ധപ്പെട്ട് ഉണ്ടായ സാഹചര്യങ്ങൾ, ഉപഭോഗത്തിലുണ്ടായ വർധന, ഉത്പാദനത്തിലുണ്ടായ കുറവ് എന്നിവയാണ് ഇറക്കുമതിയിൽ അസാധാരണമായ വർധനയ്ക്കു കാരണമായ ഘടകങ്ങൾ. റബറിന്റെ ഇറക്കുമതി 2018-19 സാന്പത്തികവർഷം 450,000 ടണ്ണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2017-18 അവസാനം കൂടുതൽ റബ്ബർ സ്റ്റോക്കുള്ളതിനാൽ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള വ്യത്യാസത്തേക്കാൾ കുറവായിരിക്കും 2018-19-ൽ യഥാർഥത്തിൽ ഇറക്കുമതി ചെയ്യപ്പെടുക എന്നാണ് കരുതുന്നത്. 2017-18-ലെ റബ്ബർകയറ്റുമതി 5069 ടണ്ണായിരുന്നു.
കഴിഞ്ഞ സാന്പത്തികവർഷം അവസാനം 292,000 ടണ് റബർ സ്റ്റോക്കുള്ളതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നതെന്നും ചെയർമാൻ യോഗത്തിൽ പറഞ്ഞു.
റബർ ഉപയോഗത്തിൽ 6.4 ശതമാനം വർധന: ഡോ. എം.കെ. ഷൺമുഖ സുന്ദരം
11:27 PM May 16, 2018 | Deepika.com