ബെയ്റൂട്ട്: ഗാസ അതിർത്തിയിൽ ഇസ്രേലി സേന 60 പലസ്തീൻകാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന യുഎൻ രക്ഷാസമിതിയുടെ പ്രസ്താവന അമേരിക്ക തടഞ്ഞു. കുവൈറ്റ് ആണു പ്രസ്താവന തയാറാക്കിയത്.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ച പലസ്തീൻജനതയെ കൂട്ടക്കൊല ചെയ്തതിൽ കടുത്ത അമർഷം രേഖപ്പെടുത്തുന്നതായി പ്രസ്താവനയിൽ പറയുന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. പ്രസ്താവനയുടെ കരട് അമേരിക്ക തടഞ്ഞതിനാൽ പുറത്തിറങ്ങിയില്ല.
ഇതാദ്യമായല്ല അമേരിക്ക യുഎന്നിൽ ഇസ്രയേൽ അനുകൂല നിലപാടെടുക്കുന്നത്. ഇസ്രയേലിനെതിരായ 43 യുഎൻ പ്രമേയങ്ങൾ അമേരിക്ക വീറ്റോ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച അമേരിക്കയുടെ ഇസ്രയേൽ എംബസി ജറുസലമിൽ ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ചാണ് ഗാസ അതിർത്തിയിൽ വൻ പ്രക്ഷോഭം നടന്നത്. ഇസ്രേലി സേനയുടെ വെടിവയ്പിൽ 2700 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു.
1948ൽ ഇസ്രയേൽ രൂപവത്കരണവേളയിൽ പതിനായിരക്കണക്കിനു പലസ്തീൻകാർ പലായനം ചെയ്തതിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് ഇന്നലെയും പ്രതിഷേധ പ്രകടനം നടത്താൻ പലസ്തീൻകാർ ആലോചിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ചത്തെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ വലിയ പ്രതിഷേധങ്ങൾ ഇന്നലെയുണ്ടാ യില്ല.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, തുർക്കി, ലബനൻ തുടങ്ങിയ രാജ്യങ്ങൾ ഇസ്രേലി സേനയുടെ നടപടിയെ വിമർശിച്ചു.
വൈറ്റ്ഹൗസ് വക്താവ് രാജ് ഷാ ഇസ്രയേലിനെ ന്യായീകരിക്കുകയും ഹമാസാണ് പ്രശ്നങ്ങൾക്കു കാരണമെന്നു പറയുകയും ചെയ്തു. കൂട്ടക്കൊല അരങ്ങേറിയ ഗാസ അതിർത്തിയെ തെക്കൻ ഇസ്രയേൽ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗാസയെ തെക്കൻ ഇസ്രയേൽ എന്ന് അമേരിക്ക വിളിക്കുന്നത് ഇതാദ്യമാണ്.
ഇസ്രേലി അംബാസഡറെ തുർക്കി പുറത്താക്കി
അങ്കാറ: ഇസ്രേലി സേന പലസ്തീൻ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിച്ച് ഇസ്രേലി അംബാസഡരെ തുർക്കി പുറത്താക്കി. ഇന്നലെ അംബാസഡർ ഇതിയാൻ നയിയെ വിദേശകാര്യമന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തി രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു.
തിങ്കളാഴ്ച തുർക്കി തങ്ങളുടെ ഇസ്രേലി, അമേരിക്കൻ അംബാസഡർമാരോട് രാജ്യത്ത് മടങ്ങിയെത്താൻ നിർദേശിച്ചിരുന്നു. ഇസ്രയേലിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുമെന്നു ദക്ഷിണാഫ്രിക്കയും അറിയിച്ചു.
ഗാസ കൂട്ടക്കൊല: അന്വേഷണത്തിനുള്ള യുഎൻ ആഹ്വാനം യുഎസ് തടഞ്ഞു
11:03 PM May 15, 2018 | Deepika.com