ബാഗ്ദാദ്: ഇറാക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായിക്കൊണ്ടിരിക്കേ കടുത്ത ദേശീയവാദിയും യുഎസിന്റെ ബദ്ധവൈരിയുമായ മുക്താദ അൽ സദർ നയിക്കുന്ന ഗ്രൂപ്പ് മുന്നിലെത്തി. പ്രധാനമന്ത്രി അബാദി നയിക്കുന്ന ഗ്രൂപ്പ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഷിയാ പോരാളികളുടെ നേതാവ് ഹാദി അൽ അമ്രി നയിക്കുന്ന ഗ്രൂപ്പിനാണു രണ്ടാംസ്ഥാനം.
ഇറാനിൽനിന്നും യുഎസിൽ നിന്നും അകലം പാലിക്കുന്ന സദർ ഇതിനകം യുഎസിനെതിരേ രണ്ടുതവണ വൻ പ്രക്ഷോഭത്തിനു നേതൃത്വം നൽകി. ഇതേസമയം തിരിച്ചടി നേരിട്ടെങ്കിലും സദർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ ഹൈദർ അൽ അബാദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവുമെന്നു കരുതപ്പെടുന്നു.
സർക്കാരിന്റെ അഴിമതിക്ക് എതിരേ ആഞ്ഞടിച്ചയാളാണു മുസ്ലിം പുരോഹിതനായ സദർ. അഴിമതിമുക്ത സർക്കാർ രൂപീകരിക്കാൻ എല്ലാവരുമായി സഹകരിക്കാൻ തയാറാണെന്ന് ടിവി പ്രസംഗത്തിൽ പ്രധാനമന്ത്രി അബാദി ചൂണ്ടിക്കാട്ടി. സദർ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ അദ്ദേഹത്തിനു പ്രധാനമന്ത്രിയാവാൻ സാധിക്കില്ല.
എന്നാൽ സ്വന്തം ഗ്രൂപ്പിലെ ഒരാളെ പ്രധാനമന്ത്രിപദത്തിലേക്കു നിയോഗിക്കാം. പക്ഷേ മുന്നണി സർക്കാർ രൂപീകരിക്കാൻ മറ്റു കക്ഷികളുമായി ചർച്ച വേണ്ടിവരും. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു മൂന്നുമാസത്തിനകം സർക്കാർ രൂപീകരിക്കണമെന്നാണു നിയമം.
മൊസൂൾ നഗരം തിരിച്ചുപിടിച്ച് ഐഎസിന്റെ നട്ടെല്ലൊടിച്ചശേഷം ആദ്യം നടത്തിയ പാർലമെന്റ് തെരഞ്ഞെടുപ്പായിരുന്നു ശനിയാഴ്ചത്തേത്. വോട്ടിംഗ് ശതമാനം 44.52 ആണ്.
ഇറാക്കിൽ സദർ മുന്നിൽ
11:47 PM May 14, 2018 | Deepika.com