കാൻബറ: രക്തദാനത്തിലൂടെ 24 ലക്ഷത്തിലധികം ശിശുക്കളെ മരണവക്ത്രത്തിൽനിന്നു രക്ഷിച്ച ഓസ്ട്രേലിയൻ സ്വദേശി ജെയിംസ് ഹാരിസൺ രക്തദാനത്തിൽ നിന്നു വിരമിച്ചു. ഇഷ്ടമുണ്ടായിട്ടല്ല, വയസ് 81 കഴിഞ്ഞതിനാൽ മാത്രം.
ഹാരിസന്റെ രക്തത്തിലെ അത്യപൂർവമായ ആന്റിബോഡിയാണ് ഗർഭസ്ഥ ശിശുക്കളുടെ ജീവൻ രക്ഷിക്കുന്നത്. കഴിഞ്ഞ 62 വർഷത്തിനിടെ 24 ലക്ഷത്തിലധികം ഗർഭസ്ഥ ശിശുക്കൾക്ക് ജീവാമൃതം പകർന്ന ഹാരിസന് ഓസ്ട്രേലിയക്കാർ ചാർത്തിക്കൊടുത്ത വിശേഷണമാണ് ‘സുവർണ കരമുള്ള മനുഷ്യൻ.’ വാർധക്യസഹജമായ അവശതകളുള്ളതിനാൽ ഇനി രക്തം നൽകാൻ പാടില്ലെന്ന് ഡോക്ടർമാർ കർശന നിർദേശം നൽകിയതിനെത്തുടർന്നാണ് അദ്ദേഹം മനസില്ലാമനസോടെ കഴിഞ്ഞദിവസം രക്തദാനം അവസാനിപ്പിച്ചത്.
നെഗറ്റീവ് റീസസ് ഘടകം രക്തത്തിലുള്ള അമ്മമാർക്ക് റീസസ് പോസിറ്റീവ് ഘടകം രക്തത്തിലുള്ള കുഞ്ഞാണ് ഗർഭപാത്രത്തിൽ വളരുന്നതെങ്കിൽ കുഞ്ഞിനുണ്ടാകാവുന്ന രോഗാവസ്ഥ പരിഹരിക്കാനുള്ള ആന്റിബോഡിയാണ് ഹാരിസന്റെ രക്തത്തിൽനിന്ന് ഉത്പാദിപ്പിച്ചിരുന്നത്. അമ്മയുടെ ശരീരത്തിലെ രക്തഘടകങ്ങൾ കുഞ്ഞിന്റെ രക്തഘടകത്തെ രോഗാണുവായി കണ്ട് പ്രതിരോധിക്കുന്ന അവസ്ഥയാണിത്. ഹാരിസന്റെ രക്തത്തിൽനിന്നുള്ള പ്രത്യേക ഘടകം വേർതിരിച്ചെടുത്തു തയാറാക്കിയ കുത്തിവയ്പുകളാണ് ഇത്തരം ശിശുക്കളുടെ ജീവൻ രക്ഷിച്ചത്.
ഏറ്റവും കൂടുതൽ പ്രാവശ്യം രക്തദാനം നിർവഹിച്ചതിന്റെ പേരിലുള്ള ഗിന്നസ് റിക്കാർഡിനുടമയായ ഹാരിസണിന് ഓസ്ട്രേലിയൻ സർക്കാർ ഓർഡർ ഓഫ് മെഡൽ പുരസ്കാരം നൽകി ആദരിച്ചിരുന്നു. തന്റെ ഗിന്നസ് റിക്കാർഡ് ആരെങ്കിലും തകർത്തെങ്കിൽ എന്നാണു ഹാരിസന്റെ ഇപ്പോഴത്തെ ആഗ്രഹം. നിലവിൽ ഓസ്ട്രേലിയയിൽ 200 രക്തദാതാക്കളുടെ രക്തത്തിൽ ഈ പ്രത്യേക ആന്റിബോഡി ഉത്പാദിപ്പിക്കുന്ന ഘടകമുണ്ട്.
ഹാരിസന്റെ രക്തം രക്ഷിച്ചത് 24 ലക്ഷം കുഞ്ഞുങ്ങളെ
01:09 AM May 14, 2018 | Deepika.com