ഓഹരി അവലോകനം / സോണിയ ഭാനു
രൂപയുടെ മൂല്യത്തകർച്ചയിലും ഓഹരിസൂചികയുടെ തിളക്കം വർധിച്ചു. പതിന്നാല് ആഴ്ചകളിലെ ഏറ്റവും ഉയർന്ന റേഞ്ചിലേക്കു സൂചിക സഞ്ചരിച്ചത് പ്രാദേശിക ഓപ്പറേറ്റർമാരെ ആകർഷിച്ചു. സെൻസെക്സും നിഫ്റ്റിയും മികവു കാണിച്ചെങ്കിലും ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങിയത് ആശങ്കയുളവാക്കുന്നുണ്ട്.
വിദേശഫണ്ടുകൾ വില്പനയ്ക്ക് മുൻതൂക്കം നല്കിയെങ്കിലും ഡെറിവേറ്റീവ് മാർക്കറ്റിൽ അവർ നിക്ഷേപകരായി. കൊറിയൻ മേഖലയിലെ സമാധാനാന്തരീക്ഷം ഏഷ്യൻ-യൂറോപ്യൻ മാർക്കറ്റുകൾക്ക് നേട്ടമെങ്കിലും ക്രൂഡ് ഓയിൽ വില ഉയരുന്നത് വിനിമയവിപണിയിലെ ചാഞ്ചാട്ടം ശക്തമാക്കും. ബോംബെ സെൻസെക്സ് 620 പോയിന്റും നിഫ്റ്റി 188 പോയിന്റും പ്രതിവാരനേട്ടത്തിലാണ്.
നിഫ്റ്റി സൂചിക 10,635ൽനിന്ന് 10,800ലെ നിർണായക തടസം മറികടന്ന് 10,812 വരെ കയറി. എന്നാൽ, കഴിഞ്ഞവാരം സൂചിപ്പിച്ച 10,824 പ്രതിരോധം ഭേദിക്കാനായില്ല. വാരാന്ത്യം 10,806 പോയിന്റിൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യതടസം 10,867 പോയിന്റിലാണ്. ഇത് മറികടക്കാനായില്ലെങ്കിൽ 10,690ലേക്കു സാങ്കേതിക പരീക്ഷണങ്ങൾ വഴി പുതിയ കരുത്തുമായി 10,928-11,044ലേക്ക് സൂചിക മുന്നേറാം. എന്നാൽ, ക്രൂഡ് ഓയിലും രൂപയും വ്യത്യസ്ഥ ദിശയിൽ നീങ്ങുന്നതു മുൻനിർത്തി വിദേശഫണ്ടുകൾ ബാധ്യതകൾ ഒഴിവാക്കാനുള്ള ശ്രമം ശക്തമാക്കിയാൽ 10,574-10,513ലേക്ക് തിരുത്തൽ കാഴ്ചവയ്ക്കാം.
സെൻസെക്സ് മുൻവാരത്തിലെ 34,915നിന്ന് 35,596 വരെ കയറിയ ശേഷം ക്ലോസിംഗിൽ 35,535 പോയിന്റിലാണ്. ഈ വാരം 35,142ലെ സപ്പോർട്ട് നിലനിർത്തിയാൽ 35,761-35,988നെ ലക്ഷ്യമാക്കി മുന്നേറും. ഈ തടസം ഭേദിക്കാനായാൽ 36,380 വരെ സെൻസെക്സ് ഉയരാം. പ്രതികൂല വാർത്തകളിൽ തിരിച്ചടി നേരിട്ടാൽ 34,750-34,523 വരെ തളരാം.
സെൻസെക്സിന്റെ സാങ്കേതികവശങ്ങൾ പരിശോധിച്ചാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ, സൂപ്പർ ട്രെൻഡ്, എംഎസിഡി എന്നിവ ബുള്ളിഷാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബോട്ടായി. അതേസമയം, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ 14 നൂട്രൽ റേഞ്ചിലും.
മുൻനിരയിലെ പത്തു കന്പനികളിൽ ഒന്പതെണ്ണത്തിന്റെ വിപണിമൂല്യത്തിൽ 65,129 കോടി രൂപയുടെ വർധന. ആർഐഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്യുഎൽ, ഒഎൻജിസി, ഇൻഫോസിസ്, മാരുതി, കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണിമൂല്യം ഉയർന്നു. ടിസിഎസിന് തിരിച്ചടി നേരിട്ടു.
ആഭ്യന്തരഫണ്ടുകൾ 4,689.44 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം, വിദേശ ധനകാര്യസ്ഥാപനങ്ങൾ 2,126.74 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അവർ പിന്നിട്ട എട്ട് പ്രവൃത്തിദിനങ്ങളിലായി 12,671 കോടി രൂപയുടെ വില്പന നടത്തി. അതായത് 200 കോടി ഡോളറിന്റെ വില്പന.
ക്രൂഡ് ഓയിൽ വില ഉയരുന്നത് ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ സമ്മർദമുളവാക്കി. വിനിമയമൂല്യം 51 പൈസ ഇടിഞ്ഞ് 66.87ൽനിന്ന് 67.38ലേക്കു നീങ്ങി. രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70.52 ഡോളറിലാണ്. സാങ്കേതികമായി എണ്ണവിപണി ബുള്ളിഷ് ട്രൻഡ് നിലനിർത്തുന്നതു കണക്കിലെടുത്താൽ രൂപയുടെ മൂല്യം 68.90 വരെ തളരാം.
ജപ്പാൻ, കൊറിയൻ, ഹോങ്കോംഗ് സൂചികകൾ വാരാന്ത്യം നേട്ടത്തിലാണ്. യൂറോപ്യൻ വിപണികൾ മൂന്നു വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനത്തിലാണ്. അമേരിക്കയിൽ ഡൗ ജോണ്സ് സൂചിക തുടർച്ചയായ എഴാം ദിവസവും മികവു കാണിച്ചു.
രൂപയുടെ തളർച്ചയിലും ഓഹരിസൂചികയ്ക്കു തിളക്കം
01:09 AM May 14, 2018 | Deepika.com