ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ടിരിക്കുന്ന എയർ ഇന്ത്യക്ക് അല്പം ആശ്വാസം. 2018 മാർച്ച്-ഏപ്രിൽ കാലയളവിൽ വരുമാനത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സിംഗ് ഖരോല പറഞ്ഞു. റൂട്ട് വിലയിരുത്തൽ, ഓരോ വിമാനത്തിന്റെയും പറക്കൽ സമയം ഉയർത്തൽ, കൂടുതൽ സർവീസുകൾ എന്നിവയാണ് വരുമാനം ഉയർത്താൻ സഹായിച്ചത്. ആഭ്യന്തര-അന്താരാഷ്ട്ര പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുവരുന്നത് -അദ്ദേഹം പറഞ്ഞു.
മാർച്ച്-ഏപ്രിൽ കാലഘട്ടത്തിൽ വരുമാനം 20 ശതമാനം ഉയർന്ന് 3,000 കോടി രൂപയായി. ചെലവ് ഉയരത്തിൽത്തന്നെ തുടരുന്നു. വരുമാനത്തിലുണ്ടായ വർധനയാണ് കമ്പനിക്ക് കൂടുതൽ പ്രതീക്ഷ നല്കുന്നത്.
വരുമാനത്തിന്റെ 70 ശതമാനവും അന്താരാഷ്ട്ര സർവീസുകളിൽനിന്നാണ്. ടെൽ അവീവ് പോലുള്ള സ്ഥലങ്ങളിലേക്ക് തുടങ്ങിയ പുതിയ സർവീസുകൾ മികച്ച വരുമാനം നേടുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണക്കനുസരിച്ച് മാർക്കറ്റ് വിഹിതത്തിന്റെ 13.4 ശതമാനമാണ് എയർ ഇന്ത്യക്കുള്ളത്.
എയർ ഇന്ത്യയുടെ വരുമാനം കൂടി
01:09 AM May 14, 2018 | Deepika.com