കാസർഗോഡ്: സെൻട്രൽ അരക്കനട്ട് ആൻഡ് കൊക്കോ മാർക്കറ്റിംഗ് ആൻഡ് പ്രൊസസിംഗ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് 2017-18 സാന്പത്തികവർഷം 1,740 കോടി രൂപയുടെ വ്യാപാരം നടത്തിയെന്ന് കാംകോ പ്രസിഡന്റ് എസ്.ആർ. സതീഷ് ചന്ദ്ര പത്രസമ്മേളനത്തിൽ അറിയിച്ചു. 45 വർഷത്തെ കർഷകസേവനത്തിൽ ഇതു പുതിയ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
1,453.11 കോടി രൂപയുടെ 52,450.11 ടണ്‍ അടയ്ക്ക സംഭരിച്ചു. ചോക്ലേറ്റ് ഫാക്ടറിയിൽ 8,089 ടണ്‍ ചോക്ലേറ്റ് ഉത്പാദിപ്പിച്ചു. 181 കോടി രൂപയുടെ ചോക്ലേറ്റ് വിപണനത്തിൽ 20 കോടി രൂപയുടെ 1291 ടണ്‍ കയറ്റുമതിയും ഉൾപ്പെടും.
കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷന്റെ മികച്ച കയറ്റുമതിക്കുള്ള മേഖലാ അവാർഡ് തുടർച്ചയായി നാലാം തവണയും കാംകോയ്ക്കു ലഭിച്ചിട്ടുണ്ട്.
17.52 കോടി രൂപയുടെ 3775.82 ടണ്‍ കൊക്കോ പച്ചക്കുരുവും 38.35 കോടി രൂപയുടെ കൊക്കോ ഉണക്കക്കുരുവും സംഭരിച്ചു. 9.22 കോടി രൂപയുടെ 206.50 ടണ്‍ കുരുമുളക് സംഭരണം നടത്തി.
കാംകോയുടെ 192 ബ്രാഞ്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ 32 ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു. ഒരു ലക്ഷത്തോളം കർഷകർ കാംകോയിൽ അംഗങ്ങളാണ്. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ശങ്കര നാരായണഭട്ട് ഖണ്ഡിഗെ, ഡയറക്ടർ കെ.സതീഷ്ചന്ദ്രഭണ്ഡാരി എന്നിവരും പങ്കെടുത്തു.
കാംകോയുടെ വിറ്റുവരവ് 1,740 കോടി രൂപയായി ഉയർന്നു
01:09 AM May 14, 2018 | Deepika.com