നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതി നിയമം 17-ാം അധ്യായത്തിലാണ് നികുതിയുടെ ലെവിയെപ്പറ്റിയും കളക്ഷനെപ്പറ്റിയും വിവരിച്ചിരിക്കുന്നത്. ഇതിൽ സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക നികുതിദായകനു നല്കുന്ന വകുപ്പുകളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. “പേ ആസ് യു ഏണ്” എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. നാം സന്പാദിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് നികുതിയായി അടയ്ക്കുന്നത്. ഇത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഖജനാവിലേക്കു ക്രമമായി വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ വിധത്തിലുള്ള നികുതിപിരിവിനാണ് കൂടുതൽ പ്രാധാന്യം. അതുകൊണ്ടാണ് മുൻകാലങ്ങളെ അപേക്ഷിച്ച് സ്രോതസിൽനിന്നു നികുതിപിരിവ് ഉൗർജിതമാക്കിയിരിക്കുന്നത്.
മുൻകാലങ്ങളിൽ നികുതി പിടിക്കുന്നതിൽ വീഴ്ച വരുത്തിയാലും നികുതി പിടിച്ചശേഷം ഗവണ്മെന്റിലേക്ക് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലുമായിരുന്നു ശിക്ഷാ നടപടികൾ. എന്നാൽ, ഇപ്പോൾ റിട്ടേണ്‍ സമർപ്പണത്തിനുള്ള വീഴ്ചയ്ക്കും സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലുള്ള വീഴ്ചയ്ക്കും ശിക്ഷാനടപടികളുണ്ട്.
സ്രോതസിൽനിന്നു പിടിച്ച നികുതി നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുന്നത്. ശന്പളത്തിൽനിന്നു പിടിച്ച നികുതികൾക്ക് ഫോം നന്പർ 24 ക്യുവും അല്ലാത്ത നികുതികൾക്ക് ഫോം നന്പർ 26 ക്യുവും ആണ് ഉപയോഗിക്കേണ്ടത്. ഇലക്ട്രോണിക് ആയി മാത്രമേ ഈ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കൂ.
നികുതി അടച്ചു എന്നതിനുള്ള സർട്ടിഫിക്കറ്റുകൾ
നികുതി പിടിക്കുന്നവരുടെ ഉത്തരവാദിത്തമാണ് നികുതിദായകന് പിടിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചു എന്നതും അതിനുള്ള സർട്ടിഫിക്കറ്റുകൾ നല്‍കുക എന്നതും. ശന്പളക്കാരുടെ കാര്യത്തിൽ നാലാമത്തെ ത്രൈമാസ റിട്ടേണ്‍ സമർപ്പിച്ചതിനുശേഷം 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നല്‍കണമെന്നാണ് വ്യവസ്ഥ. ശന്പളക്കാർക്ക് ഈ സർട്ടിഫിക്കറ്റ് ഫോം നന്പർ 16ലാണ് നല്‍കേണ്ടത്. ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിന്റെ വെബ്സൈറ്റിൽനിന്നു വേണം ഡൗണ്‍ലോഡ് ചെയ്തെടുക്കാൻ. ഈ സർട്ടിഫിക്കറ്റിലുള്ള യുണിക് ഐഡന്റിറ്റി നന്പർ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉന്മൂലനത്തിന് കാരണമായി.
ശന്പളക്കാർ അല്ലാത്തവരുടെ കാര്യത്തിൽ സർട്ടിഫിക്കറ്റുകൾ ഫോം നന്പർ 16 എ യിലാണ് നല്‍കേണ്ടത്. എല്ലാ ത്രൈമാസറിട്ടേണുകളുടെയും സമർപ്പണത്തിനുശേഷം 15 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിൽനിന്നു ഡൗണ്‍ലോഡ് ചെയ്ത് നല്‍കാവുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ നികുതി പിടിച്ച ആളുടെ ഒപ്പും സീലും നിർബന്ധമാണ്.
സ്രോതസിൽനിന്നു നികുതി കളക്ട് ചെയ്യുകയാണെങ്കിൽ സർട്ടിഫിക്കറ്റ് നല്‍കേണ്ടത് ഫോം നന്പർ 27 ഡിയിലാണ്. ത്രൈമാസ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു ടിൻ ഫെസിലിറ്റേഷൻ സെന്ററുകളുടെ സേവനം ഉപയോഗപ്പെടുത്താം.
സ്രോതസിൽനിന്നു നികുതി പിടിച്ച ശേഷം റിട്ടേണുകൾ സമർപ്പിക്കാതിരുന്നാൽ
സ്രോതസിൽനിന്നു പിടിച്ച നികുതി യഥാസമയം തന്നെ അടയ്ക്കുകയും റിട്ടേണ്‍ യഥാസമയം സമർപ്പിക്കുകയും ചെയ്താൽ മാത്രമേ നികുതിദായകന് അടച്ച പണത്തിന്റെ ക്രെഡിറ്റ് നികുതി വകുപ്പിൽനിന്നു യഥാസമയം ലഭിക്കൂ. റിട്ടേണുകൾക്ക് ഇലക്ട്രോണിക് ഫയലിംഗ് നിർബന്ധമാക്കിയതിനാൽ ഒരു നല്ല ശതമാനം നികുതിദായകർക്കും നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുന്നുണ്ട്. നികുതി പിടിച്ച വ്യക്തി റിട്ടേണ്‍ സമർപ്പണത്തിന് എന്തെങ്കിലും വീഴ്ച വരുത്തിയാൽ അസസിക്ക് നികുതിയുടെ ക്രെഡിറ്റ് ലഭിക്കില്ല. 2012 ജൂലൈ ഒന്നു മുതൽ മേൽ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ പിഴയായി പ്രതിദിനം 200 രൂപ വീതം ചുമത്താൻ വകുപ്പ് 234 ഇ അനുശാസിക്കുന്നുണ്ട്. ഈ പിഴത്തുക പരമാവധി അടച്ച നികുതിയുടെ തത്തുല്യമായ തുകയായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഗവണ്മെന്റ് ഡിഡക്റ്റേഴ്സിന് 2014 മാർച്ച് 31 വരെ മേൽ പിഴത്തുകയിൽനിന്നു പൊതു ഒഴിവ് നല്കിയിട്ടുണ്ടായിരുന്നു.
ത്രൈമാസറിട്ടേണുകൾ ഫയൽ ചെയ്തു എന്ന കാരണംകൊണ്ട് നികുതി പിടിച്ച ആളുടെ ബാധ്യത അവസാനിക്കുന്നില്ല. പ്രസ്തുത റിട്ടേണുകൾ ശരിയായിത്തന്നെ ഫയൽ ചെയ്തു എന്ന റിപ്പോർട്ടുകൂടി നികുതി പിടിച്ച വ്യക്തി ശേഖരിച്ചിരിക്കണം. എങ്കിൽ മാത്രമേ യഥാക്രമം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ നികുതി പിടിച്ച ആൾക്ക് സാധിക്കൂ. സാധാരണ ഗതിയിൽ നികുതിദായകർ റിട്ടേണ്‍ സമർപ്പണത്തിന്റെ സമയത്താണ് സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഉന്നയിക്കുന്നത്. നികുതികൾ യഥാക്രമം നികുതിദായകന്റെ പേരിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിന് ഫോം നന്പർ 26 എഎസ് ഡൗണ്‍ലോഡ് ചെയ്തു നോക്കാവുന്നതാണ്. 26 എഎസിൽ യഥാസമയം അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചിട്ടില്ലെങ്കിൽ നികുതി പിടിച്ച വ്യക്തിയെ ബന്ധപ്പെട്ട് തെറ്റു തിരുത്താവുന്നതാണ്.
ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ പിഴ
നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകവും റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ അല്ലെങ്കിൽ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചതെങ്കിൽ നികുതി പിടിച്ച വ്യക്തിയുടെമേൽ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. 10,000 രൂപയിൽ കുറയാതെയും ഒരു ലക്ഷം രൂപയിൽ കൂടാതെയുമുള്ള തുകയാണ് പിഴയായി ചുമത്തുന്നത്. പ്രതിദിനം 200 രൂപ വീതം ചാർജ് ചെയ്യുന്ന ലെവിയുമായി ഈ പിഴയ്ക്ക് ബന്ധമില്ല.
നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത എല്ലാ നികുതിദായകരും ആദായനികുതി റിട്ടേണുകൾ ജൂലൈ 31നു മുന്‍പ് സമർപ്പിക്കേണ്ടതുണ്ട്. പ്രസ്തുത റിട്ടേണ്‍ സമർപ്പണത്തിനു താമസം നേരിട്ടാൽ നികുതിദായകൻ നിർബന്ധിത പിഴയും പലിശയ്ക്ക് പുറമേ അടയ്ക്കേണ്ടതുണ്ട്. നികുതിക്ക് മുന്‍പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ റിട്ടേണ്‍ സമർപ്പണത്തിന് ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5000 രൂപ പിഴയും 2019 മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10,000 രൂപ പിഴയും നികുതിദായകൻ അടയ്ക്കേണ്ടതുണ്ട്. അഞ്ചു ലക്ഷം രൂപയിൽ താഴെയാണ് നികുതിക്ക് മുന്‍പുള്ള വരുമാനമെങ്കിൽ പിഴത്തുക 1000 രൂപയിൽ ഒതുങ്ങും.
ടിഡിഎസ് റിട്ടേണുകളുടെ സമർപ്പണത്തിന് കാലതാമസം ഉണ്ടാകുകയും അതിനാൽ നികുതിദായകന് ടിഡിഎസിന്റെ ക്രെഡിറ്റ് ലഭിക്കുന്നതിന് താമസം നേരിടുകയും ചെയ്താൽ തന്മൂലം യഥാസമയം റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകും.
2017-18ലെ അവസാന ത്രൈമാസ റിട്ടേണ്‍ 31നു മുന്‍പ്
01:09 AM May 14, 2018 | Deepika.com