പ്യോംഗ്യാംഗ്: ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രമാ യ പുംജിയേരി സൈറ്റ് പൊളിച്ചുകളയാനുള്ള പരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങ് കാലാവസ്ഥ അനുകൂലമാണെങ്കിൽ 23നും 25നും ഇടയ്ക്കു നടക്കുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ തലവൻ കിം ജോംഗ് ഉന്നും തമ്മിൽ ജൂണിൽ സിംഗപ്പൂരിൽ നടക്കുന്ന ചരിത്രകൂടിക്കാഴ്ചയ്ക്കു മുന്നോടിയായിട്ടാണു നടപടി.
ആണവപരീക്ഷണം നടത്തുന്ന തുരങ്കങ്ങൾ സ്ഫോടനത്തിൽ തകർക്കും. സൈറ്റിലെ നിരീക്ഷണസംവിധാനങ്ങളും ഗവേഷണകേന്ദ്രങ്ങളും നീക്കംചെയ്യും. ഇവിടെയുള്ള ഗവേഷകരെയും ഗാർഡുകളെയും മാറ്റും. എല്ലാം സുതാര്യമായിട്ടായിരിക്കും. പൊളിക്കൽ നടപടി യുഎസ്, ബ്രിട്ടൻ, ദക്ഷിണകൊറിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർക്കു നേരിട്ടു റിപ്പോർട്ട് ചെയ്യാൻ അനുവാദം നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
2006നു ശേഷം ആറ് ആണവ പരീക്ഷണങ്ങൾ പുംജിയേരിയിൽ നടത്തി. കഴിഞ്ഞ സെപ്റ്റംബറിൽ പരീക്ഷിച്ചത് ഉഗ്രശേഷിയുള്ള ഹൈഡ്രജൻ ബോംബ് ആയിരുന്നു. ഇതിന്റെ ആഘാതത്തിൽ സൈറ്റ് ഭാഗികമായി തകർന്നതായി റിപ്പോർട്ടുണ്ട്.
ഉത്തരകൊറിയയെ സഹായിക്കാൻ യുഎസ് തയാർ: പോംപിയോ
വാഷിംഗ്ടൺ ഡിസി: കിം ജോംഗ് ഉൻ ശരിയായ പാത തെരഞ്ഞെടുക്കാൻ തയാറായാൽ ഉത്തരകൊറിയൻ ജനത്തിന് ഐശ്വര്യവും സമാധാനവും ഉണ്ടാകുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. പ്യോംഗ്യാംഗിൽ കിമ്മുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ മാധ്യമപ്രവർത്തകരോടു പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
ആണവ നിരായുധീകരണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കർശന നടപടി ഉത്തരകൊറിയ സ്വീകരിച്ചാൽ അമേരിക്കയുടെ സഹായവും സഹകരണവും അവർക്കൊപ്പമുണ്ടാകും. ഉത്തരകൊറിയയുമായി ഒരു കരാർ ഉണ്ടായാൽ അതിൽ അവർ ആണവ നിരായുധീകരണം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളും ഉണ്ടാകും. കിമ്മുമായുള്ള ചർച്ച ഊഷ്മളമായിരുന്നുവെന്നും പോംപിയോ പറഞ്ഞു. മുന്പ് അമേരിക്കയുടെ ശത്രുക്കളായിരുന്നവർ പിന്നീടു മിത്രങ്ങളായ ചരിത്രം സാധാരണമാണെന്നു താൻ കിമ്മിനോടു പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരകൊറിയയുടെ അണുപരീക്ഷണ കേന്ദ്രം പൊളിക്കാൻ നടപടി പ്രഖ്യാപിച്ചു
11:44 PM May 12, 2018 | Deepika.com