തിരുവനന്തപുരം: സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ, ജലാശയങ്ങൾ, ഉപയോഗിക്കാതെ കിടക്കുന്ന ഇഷ്ടികക്കളങ്ങൾ എന്നിവിടങ്ങളിൽ സൗരോർജ പാനൽ സ്ഥാപിച്ചു വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയുമായി വൈദ്യുതി ബോർഡ്. വീടുകളുടെ മേൽക്കൂരയിൽ സൗരോർജ പാനൽ സ്ഥാപിക്കുന്ന പദ്ധതിക്കു കേന്ദ്രത്തിൽനിന്നു സബ്സിഡി ലഭിക്കും. വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിൽ സോളാർ പാനൽ സ്ഥാപിക്കാൻ ഉടമയ്ക്കു താത്പര്യമില്ലെങ്കിൽ വാടകയ്ക്കെടുത്തു പദ്ധതി നടപ്പാക്കും.
സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ എന്നിവയുടെ മുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിലൂടെ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് പാനൽ സ്ഥാപിക്കാൻ സോളാർ എനർജി കോർപറേഷനുമായി സഹകരിക്കും. നിലവിൽ വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിലാണ് ഫ്ലോട്ടിംഗ് പാനൽ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
തരിശുഭൂമി കണ്ടെത്തി സ്ഥലം വാടകയ്ക്കെടുത്തു സോളാർ പദ്ധതി നടപ്പാക്കാനും ലക്ഷ്യമിടുന്നു. 500 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കാൻ 2500 - 3000 കോടി രൂപയുടെ മുടക്കുമുതൽ വേണ്ടിവരും. കേന്ദ്രസർക്കാർ ധനസഹായം, ബാങ്കുകളുടെ ധനസഹായം എന്നിവ കൂട്ടി യോജിപ്പിച്ചുള്ള പദ്ധതിയാണ് ആലോചനയിൽ.
സർക്കാർ വരുന്നു, സോളാർ വയ്ക്കാൻ മേൽക്കൂരകൾ തേടി
10:58 PM May 12, 2018 | Deepika.com