നേപ്പാൾ: ഇന്ത്യ റദ്ദാക്കിയ കറൻസികൾ ഭാരമാണെന്നു നേപ്പാൾ. പരിഹാരം സങ്കീർണമെന്ന് ഇന്ത്യ. ഇന്ത്യ റദ്ദാക്കിയ 1000 രൂപ, 500 രൂപ കറൻസികൾ നേപ്പാളിന്റെ കേന്ദ്രബാങ്ക് ഒന്നര വർഷമായി സൂക്ഷിച്ചുവരികയാണ്. 3.36 കോടി നോട്ടുകളാണ് അവരുടെ പക്കലുള്ളത്. ഇത് എന്തുചെയ്യണമെന്ന കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നേപ്പാൾ രാഷ്ട്രബാങ്കും ചർച്ചചെയ്തുവരികയാണ്.
കറൻസി പ്രശ്നം പരിഹരിക്കണമെന്നു നേപ്പാൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ആവശ്യപ്പെട്ടു.
ഇന്ത്യൻ കറൻസി നേപ്പാളിൽ ഉപയോഗിക്കാൻ അനുമതിയുള്ളതാണ്. കറൻസി റദ്ദാക്കിയപ്പോൾ നേപ്പാളിലുള്ള കറൻസി സംബന്ധിച്ച നിർദേശങ്ങൾ ഒന്നും തയാറാക്കിയില്ല. കറൻസി റദ്ദാക്കലിൽ ഇന്ത്യയിലെ ജനങ്ങൾക്കു പുറമേ നേപ്പാൾ സർക്കാരിനും ബുദ്ധിമുട്ട് നേരിട്ടു. ഈ കറൻസികൾ മാറി നല്കിയില്ലെങ്കിൽ നേപ്പാളിനു കനത്ത നഷ്ടംവരും. കറൻസി മാറി നല്കുമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി മാർച്ചിൽ ഉറപ്പു നല്കിയിരുന്നതാണ്.
റദ്ദായ കറൻസി മാറ്റിക്കിട്ടാതെ നേപ്പാൾ
10:58 PM May 12, 2018 | Deepika.com