ന്യൂഡൽഹി: റോഡപകടങ്ങളിൽ പരിക്ക്, മരണം, സ്ഥിരം അംഗവൈകല്യം എന്നിവ സംഭവിക്കുന്നവർക്ക് അവരുടെ വരുമാനം അനുസരിച്ചുള്ള നഷ്ടപരിഹാര രീതി മാറ്റി നിശ്ചിത തുക നല്കാൻ തീരുമാനം. കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് നഷ്ടപരിഹാരത്തുകയിൽ പത്തു മടങ്ങുവരെയാണ് വർധന.
വാഹനാപകടങ്ങളിൽ ഇരയായവർക്ക് അർഹതപ്പെട്ട തുക ലഭ്യമാക്കാനാണ് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയം, 24 വർഷം പഴക്കമുള്ള നിയമം പരിഷ്കരിച്ചത്. പുതിയ നിയമം അനുസരിച്ച് അപകടങ്ങളിൽ മരണമടയുന്നവരുടെ കുടുംബാംഗങ്ങൾക്ക് കുറഞ്ഞത് അഞ്ചു ലക്ഷം രൂപയും, സ്ഥിരവൈകല്യം സംഭവിച്ചാൽ വൈകല്യത്തിന്റെ തോതനുസരിച്ച് 50,000 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. ഇത് വർഷം അഞ്ചു ശതമാനം വീതം ഉയർത്തുകയും ചെയ്യും. പുതിയ തീരുമാനം വാഹനാപകടങ്ങളിൽപ്പെട്ടവർക്ക് വലിയൊരു ആശ്വാസമാകും. പ്രതിവർഷം ഒന്നര ലക്ഷത്തോളം പേർക്ക് റോഡപകടങ്ങളിൽ ജീവഹാനി നേരിടുകയും അഞ്ചു ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്.
തേഡ് പാർട്ടി പ്രീമിയം അടയ്ക്കുന്നവർക്കും നഷ്ടപരിഹാരത്തുകയിൽ വർധനയുണ്ടായേക്കും. നിലവിൽ വാഹനാപകടങ്ങളിൽ ജീവഹാനിയുണ്ടായാൽ 50,000 രൂപയും സ്ഥിര അംഗവൈകല്യമുണ്ടായാൽ 25,000 രൂപയും നഷ്ടപരിഹാരം നല്കാനാണ് മോട്ടോർ വെഹിക്കിൾ ആക്ട് അനുശാസിക്കുന്നത്.
വാഹനാപകട നഷ്ടപരിഹാരത്തുക ഉയർത്തും
10:58 PM May 12, 2018 | Deepika.com