മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും കുറഞ്ഞു. മേയ് നാലിനു വിദേശനാണ്യശേഖരം 41,894 കോടി ഡോളർ ആണ്. ഇതു തലേ ആഴ്ചയേക്കാൾ 142.63 കോടി ഡോളർ കുറവിലാണ്.
ഏപ്രിൽ 13നു വിദേശനാണ്യശേഖരം 42,608.24 കോടി ഡോളർ എന്ന റിക്കാർഡിൽ എത്തിയിരുന്നു. പിന്നീടുള്ള മൂന്ന് ആഴ്ചകളിലും ശേഖരം കുറഞ്ഞു. മൂന്നാഴ്ചകൊണ്ടു ശേഖരത്തിലുണ്ടായ കുറവ് 714.24 കോടി ഡോളറാണ്.
ഓഹരി-കടപ്പത്ര വിപണികളിൽനിന്നു വിദേശനിക്ഷേപകർ പിൻവലിയുന്നതും ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് കൂടിയതുമാണ് ശേഖരത്തിൽ തുടർച്ചയായ ഇടിവിനു കാരണം.
സ്വർണശേഖരം കൂടി
റിസർവ് ബാങ്ക് ഈ മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ രണ്ടര ടൺ സ്വർണം വിദേശനാണ്യശേഖരത്തിലേക്കു ചേർത്തു. ഒന്പതു വർഷത്തിനു ശേഷമാണ് റിസർവ് ബാങ്ക് സ്വർണശേഖരം കൂടുന്നത്. 2009ൽ 200 ടൺ സ്വർണം ഐഎംഎഫിൽനിന്നു വാങ്ങിയിരുന്നു. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 670 കോടി ഡോളർ (അന്നത്തെ വിനിമയനിരക്കിൽ 31,490 കോടി രൂപ) മുടക്കിയാണു സ്വർണം വാങ്ങിയത്. അന്ന് ഐഎംഎഫ് 400 ടൺ വിറ്റതിൽ പകുതിയും ഇന്ത്യ വാങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വർണശേഖരം 357.7 ടണ്ണിൽനിന്ന് 557.7 ടൺ ആയി. അന്ന് ഔൺസിന് 1032 ഡോളറാണു നൽകിയത്.
ഇപ്പോഴത്തെ വാങ്ങലോടുകൂടി റിസർവ് ബാങ്കിന്റെ പക്കലുള്ള സ്വർണശേഖരം 560.3 ടൺ ആയി എന്നാണ് ഐഎംഎഫിന്റെ രേഖയിൽ കാണുന്നത്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് സ്വർണശേഖരത്തിന്റെ വില 2166.15 കോടി ഡോളർ അഥവാ 1,44,660 കോടി രൂപയാണ്.
വിദേശനാണ്യ ശേഖരത്തിൽ വീണ്ടും കുറവ്
12:46 AM May 12, 2018 | Deepika.com