ഇസ്ലാമാബാദ്: പാക് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫിനെ അയോഗ്യനായി പ്രഖ്യാപിച്ച ഇസ്ലാമാബാദ് ഹൈക്കോടതി സർക്കാരിലും പാർട്ടിയിലും ഔദ്യോഗിക പദവി വഹിക്കുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.
യുഎഇയിൽ ഇക്കാമ( വർക്ക് പെർമിറ്റ്) ഉള്ള വിവരം ആസിഫ് 2013ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി സമർപ്പിച്ച പ്രസ്താവനയിൽ മറച്ചുവച്ചെന്നാണ് ആരോപണം.
ആസിഫിനോടു പരാജയപ്പെട്ട പാക്കിസ്ഥാൻ തെഹ്റിക് ഇ ഇൻസാഫ് പാർട്ടിയുടെ സ്ഥാനാർഥി ഉസ്മാൻ ധർ നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് കോടതി ആസിഫിന്റെ ഇലക്ഷൻ അസാധുവാക്കിയത്. സത്യസന്ധതയും നീതിനിഷ്ഠയും ഉള്ളവർക്കു മാത്രമേ എംപിയായിരിക്കാൻ അർഹതയുള്ളുവെന്ന ഭരണഘടനാവകുപ്പ് അനുസരിച്ചാണ് ആസിഫിനെ അയോഗ്യനാക്കിയത്.
മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് കല്പിച്ചതും ഈ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് വിഭാഗത്തിലെ മുതിർന്ന നേതാവായ ആസിഫിന് എതിരേയുള്ള വിധി പൊതുതെരഞ്ഞെടുപ്പിനു തയാറെടുക്കുന്ന പാർട്ടിക്ക് കനത്ത പ്രഹരമാണ്.
ആസിഫിന്റെ എംപി സ്ഥാനം റദ്ദാക്കാൻ നിർദേശിക്കുന്ന വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉടനടി തെരഞ്ഞെടുപ്പു കമ്മീഷന് അയയ്ക്കാൻ രജിസ്ട്രാർക്കു കോടതി ഉത്തരവു നൽകി. നാഷണൽ അസംബ്ളി( പാർലമെന്റ്) സ്പീക്കർക്കും കോപ്പി അയയ്ക്കണം. ഇക്കാമയുടെ കാര്യം മറച്ചുവച്ചിട്ടില്ലെന്നും വിധിക്ക് എതിരേ അപ്പീൽ നൽകുമെന്നും ആസിഫ് പറഞ്ഞു.
പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിന് അയോഗ്യത
12:56 AM Apr 27, 2018 | Deepika.com