അബുജാ: മധ്യ നൈജീരിയയിൽ നാടോടികളായ ഗോത്രവർഗക്കാരും കർഷകരും തമ്മിലുള്ള വംശീയലഹള അവസാനിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നു നൈജീരിയൻ പാർലമെന്റ് പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോട് ആവശ്യപ്പെട്ടു. സെനറ്റിൽ ഹാജരാവാൻ ബുഹാരിക്കു സമൻസയയ്ക്കുകയും ചെയ്തു.
ജനുവരിക്കുശേഷം ഈ മേഖലയിൽ 400 പേരെങ്കിലും കൊല്ലപ്പെട്ടു. മധ്യ നൈജീരിയൻ സംസ്ഥാനമായ ബെന്യൂവിലെ സെന്റ് ഇഗ്നേഷ്യസ് കത്തോലിക്കാ ദേവാലയത്തിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ രണ്ടു വൈദികർ ഉൾപ്പെടെ 18 പേർക്കു ജീവഹാനി നേരിട്ടു.
ഫുലാനി വിഭാഗക്കാരായ മുസ്ലിംകളാണ് ആക്രമണം നടത്തിയതെന്നു പറയപ്പെടുന്നു. ബുഹാരിയും ഫുലാനി വിഭാഗക്കാരനായതിനാലാണ് അക്രമികൾക്ക് എതിരേ കാര്യമായ നടപടിയുണ്ടാവാത്തതെന്ന് അദ്ദേഹത്തിന്റെ എതിരാളികൾ ആരോപിക്കുന്നു. വംശീയ കലാപത്തിനും ഭീകരതയ്ക്കും അക്രമത്തിനും തട്ടിക്കൊണ്ടുപോകലിനും എതിരേ കർക്കശ നടപടി എടുക്കുമെന്നു 2015ൽ പ്രസിഡന്റായ ഉടൻ ബുഹാരി ഉറപ്പു നൽകിയിരുന്നു. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ രണ്ടാമൂഴത്തിനു മത്സരിക്കാനിരിക്കുകയാണു ബുഹാരി.
നൈജീരിയൻ പ്രസിഡന്റ് ബുഹാരിക്കു സമൻസ്
12:56 AM Apr 27, 2018 | Deepika.com