ബെയ്ജിംഗ്: ഉത്തരകൊറിയയുടെ ആണവപരീക്ഷണ വേദിയായ പുംജിയേരി സൈറ്റ് വീണ്ടെടുക്കാൻ പറ്റാത്തവിധത്തിൽ തകർന്നതായി റിപ്പോർട്ട്. ഇനി ആണവ പരീക്ഷണം നടത്തില്ലെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പ്രഖ്യാപിക്കാനുള്ള കാരണം ഇതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ചൈനീസ് ശാസ്ത്രജ്ഞരാണ് ഈ നിഗമനം മുന്നോട്ടുവച്ചത്.
ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തിയതായി കിം പ്രഖ്യാപിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവർ കിമ്മിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
പുംജിയേരിയിലെ ഭൂമിക്കടിയിലുള്ള സൈറ്റിൽ പലപ്പോഴായി ആറ് ആണവ പരീക്ഷണങ്ങളാണ് നടന്നിട്ടുള്ളത്. പരീക്ഷണങ്ങളെ തുടർന്ന് ഉണ്ടാകുന്ന ഭൂകന്പത്തിൽ സൈറ്റ് ദുർബലമായിത്തുടങ്ങി.
കഴിഞ്ഞ വർഷം സെപ്റ്റംബർ മൂന്നിനായിരുന്നു അവസാന പരീക്ഷണം. ഹൈഡ്രജൻ ബോംബാണ് പരീക്ഷിച്ചത്. 120 കിലോ ടൺ സ്ഫോടന ശേഷി ഇതിനുണ്ടായിരുന്നുവെന്നാണ് അനുമാനം. ഹിരോഷിമയിൽ അമേരിക്ക ഇട്ട ആറ്റംബോംബിന്റെ എട്ടു മടങ്ങ് ശേഷിവരുമിത്.
പരീക്ഷണത്തിനു പിന്നാലെ ഭൂകന്പവും വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായി. വലിയ ചൂടിൽ പാറകളടക്കം ആവിയായി 650 അടി വ്യാസത്തിൽ ഗർത്തം രൂപപ്പെട്ടു. ഈ ഗർത്തത്തിലേക്ക് മണ്ണും ഇടിഞ്ഞുവീണു. സൈറ്റിലെ തുരങ്കം ഇടിഞ്ഞുവീണ് 200 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇനി ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ പുംജിയേരി സൈറ്റ് നശിച്ചുവെന്നാണ് ഹെഫേയിലുള്ള യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഓഫ് ചൈനയിലെ ഗവേഷകർ പറയുന്നത്.
ആണവ, മിസൈൽ പരീക്ഷണങ്ങൾ ഉപേക്ഷിക്കുന്നുവെന്ന കിമ്മിന്റെ പ്രഖ്യാപനം ട്രംപുമായി ഉടൻ നടക്കാൻ പോകുന്ന കൂടിക്കാഴ്ചയ്ക്കു മുന്നോടിയായിട്ടാണെന്നാണ് വിലയിരുത്തപ്പെട്ടത്. ആണവ, മിസൈൽ പരീക്ഷണങ്ങൾ ഉപേക്ഷിക്കാൻ തയാറാണെന്നു പറഞ്ഞാണ് ട്രംപിനെ കാണാനുള്ള ക്ഷണം കിം മുന്നോട്ടുവച്ചത്.
കിമ്മിന്റെ മനംമാറ്റത്തിനു കാരണം ആണവ പരീക്ഷണ വേദിയുടെ തകർച്ച
12:35 AM Apr 26, 2018 | Deepika.com