ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തിൽ കാൽനടയാത്ര ക്കാർക്കിടയിലേക്ക് വാൻ ഓടിച്ചുകയറ്റി പത്തുപേരെ കൊലപ്പെടുത്തിയ പ്രതി അലെക് മിനാഷ്യ(25)നെ പോലീസ് ചോദ്യം ചെയ്യുന്നു. ആക്രമണം മനഃപൂർവമാണെന്നു വ്യക്തമാണെങ്കിനും പ്രേരണ വ്യക്തമല്ല. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നു കനേഡിയൻ അധികൃതർ പറഞ്ഞു.
ഫിഞ്ച് അവന്യുവിനും ഷെപ്പേഡ് അവന്യുവിനും ഇടയിലുള്ള യോംഗെ സ്ട്രീറ്റിൽ പ്രാദേശികസമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. 15 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വാടകയ്ക്കെടുത്ത വെളുത്ത വാനിൽ പാഞ്ഞെത്തിയ അക്രമി നടപ്പാതയിലേക്ക് ഓടിച്ചുകയറ്റി കണ്ണിൽക്കണ്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു. രണ്ടു കിലോമീറ്ററോളം അക്രമം തുടർന്നു. ഇടിയേറ്റ് വായുവിലേക്ക് ആളുകൾ തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു.
അര മണിക്കൂറിനുശേഷമാണ് അക്രമിയെ കീഴ്പ്പെടുത്താൻ പോലീസിനു കഴിഞ്ഞത്. വാനിനു പുറത്തേക്കിറങ്ങി തോക്കു ചൂണ്ടി “എന്നെ കൊല്ലൂ” എന്ന് അക്രമി ആക്രോശിച്ചെങ്കിലും പോലീസ് സംയമനം പാലിച്ചു. തോക്കു ചൂണ്ടിയിട്ടും അക്രമിയെ വകവരുത്താതെ കീഴ്പ്പെടുത്തിയ പോലീസിന്റെ നടപടി പ്രശംസാർഹമായി.
വടക്കൻ ടൊറന്റോ പ്രാന്തത്തിലെ റിച്ച്മണ്ട് ഹിൽ സ്വദേശിയാണു മിനാഷ്യാൻ. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമോ, തീവ്രവാദ സംഘടനകളുമായി ബന്ധമോ ഇല്ല.മാനസികമായി ഭിന്നശേഷി നേരിടുന്ന വിദ്യാർഥികൾക്കായുള്ള സ്കൂളിൾ മിനാഷ്യൻ പഠിച്ചിരുന്നു. സുഹൃത്തുക്കളില്ലാതെ ഒറ്റപ്പെട്ട ജീവിതമാണ് അക്കാലത്തു നയിച്ചിരുന്നതെന്ന് സഹപാഠികൾ പറഞ്ഞു. എന്നാൽ ഇയാളിൽ അക്രമവാസന ഒട്ടുംതന്നെയില്ലായിരുന്നുവെന്നും സഹപാഠികൾ ഓർമിച്ചു.അക്രമം നടന്ന സ്ഥലത്തിനടുത്തുള്ള ഒരു കോളജിലും മിനാഷ്യൻ പഠിച്ചിരുന്നതായി സൂചനയുണ്ട്.മരിച്ചവരിൽ രണ്ടു പേർ തങ്ങളുടെ പൗരന്മാരാണെന്നു ദക്ഷിണകൊറിയ അറിയിച്ചു.
ജി 7 ഉച്ചകോടിയിൽ മാറ്റമില്ല
കാനഡ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7ലെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ടൊറന്റോയിൽ നടക്കുന്നതിനിടെയാണ് ആക്രമണം. സംഭവം നടന്നിടത്തുനിന്ന് 16 കിലോമീറ്റർ അകലെയാണ് ഉച്ചകോടി വേദി. ആക്രമണത്തിന്റെ പേരിൽ ഉച്ചകോടി മാറ്റിവയ്ക്കില്ലെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡ് അറിയിച്ചു.
ആൾക്കൂട്ടത്തിലേക്കു വാൻ; ടൊറന്റോയിൽ പത്തു മരണം
12:45 AM Apr 25, 2018 | Deepika.com