വാഷിംഗ്ടൺ ഡിസി: എച്ച്1ബി വീസക്കാരുടെ പങ്കാളികൾക്ക് അമേരിക്കയിൽ തൊഴിലെടുക്കാൻ നല്കുന്ന അവകാശം റദ്ദാക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു. ഇന്ത്യക്കാരെ കടുത്ത രീതിയിൽ ബാധിക്കുന്ന തീരുമാനമായിരിക്കുമിത്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ തൊണ്ണൂറു ശതമാനത്തിലധികവും ഇന്ത്യക്കാരാണ്.
2015 ൽ മുൻ പ്രസിഡന്റ് ബറാക് ഒബാമയാണുപ്രത്യേക ഉത്തരവിലൂടെ എച്ച്1ബി വീസക്കാരുടെ പങ്കാളികൾക്കും തൊഴിൽ ചെയ്യാനുള്ള അവകാശം നല്കിയത്. യുഎസ് പൗരത്വ, കുടിയേറ്റ സേവന(യുഎസ്സിഐഎസ്) വിഭാഗത്തിന്റെ ഡയറക്ടർ ഫ്രാൻസിസ് സിസ്നയാണ് ഈ പദ്ധതി റദ്ദാക്കാൻ ആലോചിക്കുന്നതായി യുഎസ് സെനറ്റർ ചക് ഗ്രാസ്ലിയെ കത്തിലൂടെ അറിയിച്ചത്. ഇതിനാവശ്യമായ ഔദ്യോഗിക ഉത്തരവ് വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്കുതന്നെ നല്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം പിന്തുടർന്നാണു തീരുമാനം. കൂടുതൽ സാങ്കേതിക പ്രാവീണ്യം വേണ്ട ജോലികൾക്കായിട്ടാണ് എച്ച്1ബി വീസ അനുവദിക്കുന്നത്. ഇവർക്കൊപ്പം യുഎസിൽ എത്തുന്ന പങ്കാളികൾക്ക് എച്ച്-4 എന്ന വീസയിലാണ് തൊഴിലെടുക്കാൻ അവകാശം ലഭിക്കുന്നത്.
2017 ജൂൺ വരെ ഇത്തരത്തിൽ 71,287 എച്ച്-4 വീസകളാണ് അനുവദിച്ചത്. ഇതിൽ 93 ശതമാനവും ഇന്ത്യക്കാർക്കാണു ലഭിച്ചത്. ചൈനക്കാരുടെ വിഹിതം നാലു ശതമാനം മാത്രമാണ്. എച്ച്-4 വീസ ലഭിച്ചവരിൽ 94 ശതമാനം പേർ വനിതകളുമാണ്.
എച്ച്1ബി: പങ്കാളികളുടെ പണി കളയാൻ നീക്കം
12:45 AM Apr 25, 2018 | Deepika.com