ലണ്ടൻ/ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനം ക്രൂഡ് ഓയിൽ വിപണിയെ ബാധിച്ചില്ല. ബ്രെന്റ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് 75 ഡോളർ കടന്നു. ഡബ്ല്യുടിഐ ഇനം 70ലേക്കടുത്തു.
ബ്രെന്റ് 74.7 ഡോളറിൽ എത്തിയപ്പോഴാണു കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് വില അന്യായമാണെന്നു പറഞ്ഞത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) കൃത്രിമമായി വില കൂട്ടുകയാണെന്നും ഇതു സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനുശേഷം വില 74 ഡോളറിനു താഴെപ്പോയി.
പക്ഷേ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വില തിരിച്ചുകയറി. തിങ്കളാഴ്ച രാത്രി 75 ഡോളർ കടന്നു. ഇന്നലെ പകൽ 75 ഡോളറിനു മുകളിലും താഴെയുമായി ചാഞ്ചാടി.
ഉപരോധം പ്രശ്നമാകും
രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങൾ വില കൂടാൻ അനുകൂലമാണ്. ഇറാന്റെ ആണവപദ്ധതിക്ക് എതിരു നിൽക്കുന്ന ട്രംപ് അടുത്ത മാസം ഇറാനു കൂടുതൽ ഉപരോധം പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഒപെകിലെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദകരായ ഇറാന് ഉപരോധം വന്നാൽ അത് എണ്ണലഭ്യത കുറയ്ക്കും. വില കൂടും. ഇറാന് ഉപരോധം ചുമത്തിയാൽ വീപ്പയ്ക്ക് അഞ്ചു ഡോളർ കൂടുമെന്നാണ് കണക്കുകൂട്ടൽ.
ലക്ഷ്യം 100 ഡോളർ
ക്രൂഡ് വില സാവധാനം 100 ഡോളറിലെത്തിക്കാനാണു സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഈ വർഷാവസാനം സൗദി എണ്ണക്കന്പനിയായ അരാംകോയുടെ അഞ്ചു ശതമാനം ഓഹരി വിൽക്കുന്നുണ്ട്. അതിനു നല്ല വില ലഭിക്കണമെങ്കിൽ എണ്ണവില ഉയർന്നു നിൽക്കണം.
ഉത്പാദന നിയന്ത്രണം
2016ൽ വീപ്പയ്ക്ക് 28 ഡോളർ വരെ താണ എണ്ണവില കയറിയത് ഒപെകും റഷ്യയും ഉത്പാദനം കുറച്ചതിനെത്തുടർന്നാണ്. കഴിഞ്ഞ വർഷം ഉത്പാദന നിയന്ത്രണം വർധിപ്പിച്ചു.
ഇപ്പോൾ 2014 നവംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണു ക്രൂഡ് ഓയിൽ. ഈ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് 20 ശതമാനം ഉയരത്തിലുമാണു വില. അമേരിക്കയിലെ ക്രൂഡ് ശേഖരം തുടർച്ചയായ രണ്ടാമത്തെ ആഴ്ച താണതും ചൈന ക്രൂഡ് വാങ്ങൽ വർധിപ്പിച്ചതും വില ഉയരാൻ സഹായിച്ചു.
75 കടന്ന് ക്രൂഡ്
12:44 AM Apr 25, 2018 | Deepika.com