മുംബൈ: അനിയന്റെ കന്പനികൾക്കു വൻ തകർച്ച; ചേട്ടന്റെ കന്പനിക്കു വൻ കുതിപ്പ്.
ഇന്നലെ ഓഹരിവിപണിയിൽ അംബാനി സഹോദരന്മാരുടെ കന്പനികൾക്കാണ് ഈ വിപരീത പ്രതികരണം.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവില ഇന്നലെ നാലു ശതമാനത്തോളമാണു കയറിയത്. ക്രൂഡ് ഓയിൽ വില കയറുന്ന പശ്ചാത്തലത്തിലാണു റിലയൻസിനു നേട്ടം. ഓഹരിവില 970.05 രൂപയിലെത്തി. ഇന്നലെ മാത്രം വർധന 3.64 ശതമാനം.
അതേസമയം അനിൽ അംബാനിയുടെ റിലയൻസ് നേവൽ ആൻഡ് എൻജിനിയറിംഗ് ലിമിറ്റഡും റിലയൻസ് കമ്യൂണിക്കേഷൻസും കുത്തനേ ഇടിഞ്ഞു. റിലയൻസ് നേവലിന് 18.15 ശതമാനമാണ് ഇന്നലത്തെ തകർച്ച. 22.1 രൂപയാണ് ഇപ്പോൾ ഓഹരിവില.
കന്പനിയുടെ വരുമാനം കുത്തനേ ഇടിയുകയും കനത്ത നഷ്ടം വരുകയും ചെയ്തു. കന്പനി തുടർന്നു മുന്നോട്ടു പോകുമോ എന്ന് ഓഡിറ്റർ തന്നെ റിപ്പോർട്ടിൽ സംശയം രേഖപ്പെടുത്തി. 409 കോടി രൂപയാണു ജനുവരി-മാർച്ചിൽ കന്പനിയുടെ നഷ്ടം.
റിലയൻസ് കമ്യൂണിക്കേഷൻസിന്റെ വില 19 ശതമാനം താണു. കന്പനിയുടെ കടബാധ്യത സംബന്ധിച്ച ആശങ്കകളാണു കാരണം. അനിൽ അംബാനിയുടെ മറ്റു കന്പനികൾക്കും ഇന്നലെ തിരിച്ചടി നേരിട്ടു. ഓഹരിവിപണി ഇന്നലെ പൊതുവേ ഉയർച്ച കാണിച്ചപ്പോഴാണ് അനിൽ അംബാനിയുടെ കന്പനികൾക്ക് ക്ഷീണം നേരിട്ടത്. നിഫ്റ്റി 29.65 പോയിന്റും സെൻസെക്സ് 165.87 പോയിന്റും ഉയർന്നാണു ക്ലോസ് ചെയ്തത്.
അനിൽ അംബാനിയുടെ കന്പനികൾക്കു തിരിച്ചടി
12:44 AM Apr 25, 2018 | Deepika.com