യെരവാൻ: ജനകീയ പ്രക്ഷോഭത്തിനൊടുവിൽ അർമേനിയയിലെ റഷ്യാ അനുകൂല പ്രധാനമന്ത്രി സെർഷ് സർഗിസിയാൻ രാജി പ്രഖ്യാപിച്ചു. 2008 മുതലുള്ള പത്തുവർഷം പ്രസിഡന്റ് പദവിയിലിരുന്ന സിർഗിസിയാൻ അധികാരത്തിൽ തുടരാനായി ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രധാനമന്ത്രിയാകുകയായിരുന്നു. അധികാരങ്ങൾ പ്രധാനമന്ത്രിയിൽ നിക്ഷിപ്തമാക്കുന്ന ഭരണഘടനാ ഭേദഗതി ഇതിനു മുന്പായി നടത്തി.
ദിവസങ്ങൾ നീണ്ട പ്രതിപക്ഷപ്രക്ഷോഭത്തിൽ വിദ്യാർഥികളും യൂണിഫോമിട്ട സൈനികരും വിരമിച്ച സൈനികരും അണിനിരന്നതോടെ സർഗിസിയാൻ രാജിവ ച്ചൊഴിയാൻ നിർബന്ധിതനാകുകയായിരുന്നു.
മുൻ പട്ടാള ഓഫീസറായ സർഗിസിയാൻ 2008ലും 2013ലും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണയിൽക്കൂടുതൽ പ്രസിഡന്റാകാൻ വിലക്കുള്ളതിനാലാണ് ഈ മാസം നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രധാനമന്ത്രിയായത്. പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ പ്രതിപക്ഷ എംപി പഷ്നിയാനെ ഭരണകൂടം തടവിലാക്കിയെങ്കിലും തിങ്കളാഴ്ച വിട്ടയച്ചു.
ദീർഘകാലമായി റഷ്യാ അനുകൂല നിലപാടാണ് അർമേനിയയ്ക്കുള്ളത്. അർമേനിയയിലെ സ്ഥിതിഗതികൾ വളരെ പ്രധാനപ്പെട്ടതാണെന്നും ശ്രദ്ധയോടെ വീക്ഷിച്ചുവരികയാണെന്നും റഷ്യൻ പ്രസിഡന്റ് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അർമേനിയയിൽ നടക്കുന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും റഷ്യ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.
അർമേനിയൻ പ്രധാനമന്ത്രി സർഗിസിയാൻ രാജിവച്ചു
01:00 AM Apr 24, 2018 | Deepika.com