ബെയ്ജിംഗ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും വെള്ളിയാഴ്ച വുഹാൻ സിറ്റിയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ, രാജ്യങ്ങൾ സാന്പത്തിക ഉപരോധം ഏർപ്പെടുത്തുന്ന നടപടിക്കെതിരേ ഉറച്ച ശബ്ദം ലോകം കേൾക്കുമെന്നു ചൈന.
ആഗോളവത്കരണത്തിനു നിരക്കാത്ത ഏകപക്ഷീയ നടപടികളും സംരക്ഷണവാദവും ലോകം നേരിടുന്ന വെല്ലുവിളിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയത്തെ പരോക്ഷമായി വിമർശിച്ചു ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു. ആഗോളതലത്തിലെ മാറ്റങ്ങൾ മോദി-ഷീ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. വികസ്വര രാഷ്ട്രങ്ങളെന്ന നിലയിൽ ആഗോളവത്കരണത്തിലൂന്നിയുള്ള, രാജ്യതാത്പര്യം മുൻനിർത്തിയുള്ള ഫലപ്രദമായ ചർച്ചയാണുണ്ടാവുകയെന്നും ലു കാംഗ് പറഞ്ഞു.
വിദേശകാര്യമന്ത്രി സുഷമസ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീയും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി-ഷി കൂടിക്കാഴ്ച 27നുണ്ടാകുമെന്നു പ്രഖ്യാപിച്ചത്. ഷാംഗ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്സിഒ) ഉച്ചകോടിയുടെ പ്രാരംഭ ചർച്ചകൾക്കാണു സുഷമ ചൈനയിലെത്തിയത്. ചൈനയിൽ ഏപ്രിൽ 14നു നടന്ന തന്ത്രപ്രധാന സാന്പത്തിക സംവാദ(എസ്ഇഡി)ത്തിൽ ആഗോളവത്കരണത്തിനു ഭീഷണിയാകുന്ന വിഷയങ്ങളും സാന്പത്തിക ഉപരോധവും സംബന്ധിച്ച് ഇന്ത്യയും ചൈനയും ചർച്ച നടത്തിയിരുന്നു.
സോയാബീൻ, പഞ്ചസാര ഇറക്കുമതിയിൽ മുൻപന്തിയിലുള്ള രാജ്യമാണു ചൈന. അമേരിക്കയുമായുണ്ടായ വ്യാപാര തർക്കത്തെത്തുടർന്ന് ഈ ഇനങ്ങൾ ഇന്ത്യയിൽനിന്നു വാങ്ങാൻ ചൈന ചൈന താത്പര്യപ്പെടുന്നതായും ലു കാംഗ് പറഞ്ഞു.
മോദി-ഷി കൂടിക്കാഴ്ച: സാന്പത്തിക ഉപരോധത്തിനെതിരായ ശബ്ദം ലോകം കേൾക്കുമെന്നു ചൈന
01:00 AM Apr 24, 2018 | Deepika.com