സനാ: വടക്കൻ യെമനിലെ ഹജ്ജാ പ്രവിശ്യയിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ വധു ഉൾപ്പെടെ വിവാഹ പാർട്ടിയിലെ 20 പേർ കൊല്ലപ്പെട്ടു. വരൻ ഉൾപ്പെടെ 45 പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഷിയാ ഹൗതികളുടെ നിയന്ത്രണത്തിലുള്ള ബനിഖയ്സ് മേഖലയിലാണു വ്യോമാക്രമണം ഉണ്ടായത്. വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി തയാറാക്കിയ കൂടാരങ്ങളിലാണു വിമാനത്തിൽനിന്നു ബോംബുകൾ പതിച്ചത്. യെമനിൽ നടക്കുന്ന പോരാട്ടത്തിൽ മൂന്നുവർഷത്തിനുള്ളിൽ മരിച്ച സിവിലിയന്മാരുടെ എണ്ണം പതിനായിരം കവിഞ്ഞു. ആയിരക്കണക്കിനാളുകൾക്കു പരിക്കേറ്റു. മുപ്പതു ലക്ഷത്തോളം പേർ ഭവനരഹിതരായി. സൗദി സഖ്യം നടത്തിയ വ്യോമാക്രമണങ്ങളിൽ പലതും സിവിലിയൻ മേഖലയിലായിരുന്നുവെന്ന് ആരോപണമുണ്ട്. മാർക്കറ്റുകളിലും സ്കൂളുകളിലും ആശുപത്രികളിലും ബോംബാക്രമണങ്ങളുണ്ടായി
വിവാഹപാർട്ടിക്കു നേരേ വ്യോമാക്രമണം; 20 മരണം
01:00 AM Apr 24, 2018 | Deepika.com