കാബൂൾ: പടിഞ്ഞാറൻ കാബൂളിൽ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിനു വെളിയിൽ ചാവേർ ഭടൻ നടത്തിയ സ്ഫോടനത്തിൽ കുറഞ്ഞത് 57 പേർ മരിച്ചു. 112 പേർക്കു പരിക്കേറ്റു. അമാക്വ് വാർത്താ ഏജൻസി മുഖേന നൽകിയ പ്രസ്താവനയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പിനായി രാജ്യത്ത് മൊത്തം ഏഴായിരം വോട്ടർ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാബൂളിൽ ന്യൂനപക്ഷ ഹസാര ഷിയാകൾ തിങ്ങിപ്പാർക്കുന്ന ദസ്ത് ഇ ബാർചി മേഖലയിലെ രജിസ്ട്രേഷൻ സെന്ററിലാണ് ഇന്നലെ രാവിലെ ചാവേർ ഭടൻ ആക്രമണം നടത്തിയത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഐഡന്റിറ്റി കാർഡ് വാങ്ങാൻ ക്യൂ നിന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.
സ്ഫോടനത്തെത്തുടർന്നു സമീപത്തുണ്ടായിരുന്ന കാറുകൾ കത്തിനശിച്ചു.കെട്ടിടങ്ങളുടെ ജനാലച്ചില്ലുകൾ തകർന്നു. ജനുവരിയിൽ ആംബുലൻസിൽ ഒളിപ്പിച്ചുവച്ച ബോംബ് പൊട്ടി നൂറുപേർ മരിച്ചശേഷം കാബൂളിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്. തെരഞ്ഞെടുപ്പു പ്രക്രിയ തടസ്സപ്പെടുത്താൻ ഭീകരർ ശ്രമം നടത്തുമെന്ന മുന്നറിയിപ്പുണ്ടായിട്ടും വേണ്ടത്ര സുരക്ഷ ഉറപ്പാക്കാൻ അധികൃതർക്കു കഴിഞ്ഞില്ല. കാബൂൾ ആക്രമണത്തെ യുഎന്നിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ തടാമിച്ചി യമാമോട്ടോ അപലപിച്ചു.
കാബൂളിലെ ചാവേർ ആക്രമണത്തിനു രണ്ടുമണിക്കൂർശേഷം വടക്കൻ നഗരമായ പുൽ ഇ ഖുമ്രിയിലെ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിലുണ്ടായ മറ്റൊരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ജലാലബാദിലെ രജിസ്ട്രേഷൻ സെന്ററിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു. പാർലമെന്റിന്റെ ഒൗദ്യോഗിക കാലാവധി കഴിഞ്ഞിട്ട് മൂന്നുകൊല്ലമായി. ഇനിയും തെരഞ്ഞെടുപ്പു വൈകിയാൽ രാഷ്ട്രീയ സംവിധാനത്തിന്റെ വിശ്വാസ്യത തകരും.
കാബൂൾ ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് ഗനി ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്താൻ ഭീകരർക്കു കഴിയില്ലെന്നു പ്രസ്താവിച്ചു. ഭീകരർക്ക് എതിരേയുള്ള പോരാട്ടത്തിൽ അഫ്ഗാൻ സർക്കാരിന് എല്ലാ പിന്തുണയും തുടർന്നും നൽകുമെന്നു നാറ്റോ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻബർഗ് ഉറപ്പു നൽകി.
കാബൂളിൽ ചാവേർ ആക്രമണം; 57 മരണം, 112 പേര്ക്കു പരിക്ക്
01:11 AM Apr 23, 2018 | Deepika.com