ബെയ്ജിംഗ്: സിക്കിമിലെ നാഥുല ചുരംവഴിയുള്ള കൈലാസ്-മാനസസരോവർ യാത്ര ഈ വർഷം പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യും വിദേശകാര്യമന്ത്രി സുഷമ സ്വരാജും തമ്മിൽ ബെയ്ജിംഗിൽ നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണു തീരുമാനമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഡോക ലാം സംഘർഷത്തെത്തുടർന്നു പത്ത് മാസം മുന്പാണ് നാഥുല ചുരംവഴിയുള്ള യാത്ര ചൈന നിർത്തിയത്. ബ്രഹ്മപുത്ര, സത്ലെജ് നദികളിലെ ജലനിരപ്പ് സംബന്ധിച്ച വിവരങ്ങൾ കൈമാറാനും കൂടിക്കാഴ്ചയിൽ ധാരണയായി. ഡോക ലാം പ്രതിസന്ധിയെത്തുടർന്നാണ് ഇതും നിർത്തിവച്ചത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലെ വെള്ളപ്പൊക്ക സാധ്യത, പ്രകൃതിദുരന്തം എന്നിവ മുൻകൂട്ടി മനസിലാക്കുന്നതിൽ നിർണായകമാണീ വിവരങ്ങൾ.
കൈലാസ്-മാനസസരോവർ യാത്രയ്ക്കു ചൈനയുടെ ഭാഗത്തുനിന്നു പൂർണസഹകരണമുണ്ടാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ഇന്ത്യൻ സഞ്ചാരികൾക്കു മികച്ചൊരു അനുഭവമായിരിക്കുമെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ സുഷമ സ്വരാജ് പറഞ്ഞു. എല്ലാവർഷവും ജൂൺ മുതൽ സെപ്റ്റംബർവരെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കൈലാസ്-മാനസസരോവർ യാത്ര. ഉത്തരാഖണ്ഡിലെ ലിപുൽലേഖ് ചുരം, സിക്കിമിലെ നാഥുല ചുരം എന്നിങ്ങനെ രണ്ടുവഴികളിലൂടെയാണിത്.
ഇന്ത്യ-ചൈന ധാരണ കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കും
01:11 AM Apr 23, 2018 | Deepika.com