മെക്സിക്കോസിറ്റി: പടിഞ്ഞാറൻ മെക്സിക്കോയിലെ ജലിസ്കോയിൽ കത്തോലിക്കാ വൈദികൻ വെടിയേറ്റു മരിച്ചു . ഗ്വാദലഹാറ അതിരൂപതയിലെ വൈദികനായ ഹുവാൻ മിഗ്വൽ ഗാർസ്യയാണു (33) മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ കുർബാനയ്ക്കു ശേഷം വിശ്വാസികളെ കുന്പസാരിപ്പിക്കുന്നതിനിടെയാണ് വൈദികൻ ആക്രമിക്കപ്പെട്ടതെന്ന് മെക്സിക്കൻ ബിഷപ്സ് കോൺഫറൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളിൽ മെക്സിക്കോയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. ഗാർസ്യ. ബുധനാഴ്ച മെക്സിക്കോസിറ്റി പ്രാന്തത്തിൽ ഇസ്കാലി രൂപതയിലെ ഫാ. റൂബൻ അൽക്കാന്ത്ര കൊല്ലപ്പെട്ടു. വിശുദ്ധ കുർബാന തുടങ്ങാൻ നിമിഷങ്ങൾ ശേഷിക്കെയാണ് ഫാ. അൽക്കാന്ത്രയ്ക്കു നേരെ ആക്രമണം നടന്നത്.
രണ്ടു സംഭവങ്ങളുംതമ്മിൽ ബന്ധമുണ്ടായിരിക്കാമെന്നും അധികാരികൾ എത്രയും വേഗം ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും മെക്സിക്കൻ ബിഷപ്സ് കോൺഫറൻസ് ആവശ്യപ്പെട്ടു.സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സംസ്കാരം കെട്ടിപ്പടുക്കണമെന്ന് ഗ്വാദലജറ ആർച്ച്ബിഷപ് കാർഡിനൽ ഹൊസെ ഫ്രാൻസിസ് റോബ്ളസ് ഒർട്ടേഗ ആഹ്വാനം ചെയ്തു.
വൈദികർക്കു നേരെയുള്ള ആക്രമണങ്ങൾക്കു കുപ്രസിദ്ധി നേടിയ മെക്സിക്കോയിൽ 2012നുശേഷം 23 വൈദികരാണ് കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം നാലു വൈദികർ കൊല്ലപ്പെട്ടു.
വൈദികൻ വെടിയേറ്റു മരിച്ചു
01:11 AM Apr 23, 2018 | Deepika.com