ബെർലിൻ: പ്രധാനമന്ത്രി നരേന്ദ്രമോദി ബെർലിനിൽ ജർമൻ ചാൻസലർ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിസഹകരണം മുതൽ ആഗോളപ്രശ്നങ്ങൾ വരെ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ (ചോഗം) പങ്കെടുത്തശേഷം ലണ്ടനിൽനിന്നാണ് മോദി ജർമൻ തലസ്ഥാനത്തെത്തിയത്. സ്വീഡനിലാ ണു മോദിയുടെ ത്രിരാഷ്ട്രസന്ദർശനം തുടങ്ങിയത്.
ബെർലിൻ കൂടിക്കാഴ്ച ഏറെ പ്രതീക്ഷാനിർഭരമാണെന്നു മോദി ട്വിറ്ററിൽ പറഞ്ഞു. ഇന്ത്യയും ജർമനിയും തമ്മിലുള്ള സഹകരണത്തിനുപുറമേ ആഗോളപ്രശ്നങ്ങളും ചർച്ച ചെയ്തു-അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ആഗ്രഹമാണു മോദിയുടെ സന്ദർശനത്തിലൂടെ തെളിയുന്നതെന്നു വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
യൂറോപ്യൻ യൂണിയനിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് ജർമനി. 2016-17 ൽ 1876 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരമാണു നടന്നത്. 718 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ ജർമനിയിലെത്തിച്ചു. 1158 കോടി ഡോളറിന്റെ ജർമൻ ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങി.
മോദി മെർക്കലുമായി കൂടിക്കാഴ്ച നടത്തി
01:54 AM Apr 22, 2018 | Deepika.com