ന്യൂഡൽഹി: സാന്പത്തികതട്ടിപ്പു നടത്തി നാടുവിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ഓർഡിനൻസ്. പാർലമെന്റിൽ അവതരിപ്പിച്ച ബിൽ ചർച്ചചെയ്തു പാസാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നത്. ഇന്നലെ ചേർന്ന കേന്ദ്ര കാബിനറ്റ് ഓർഡിനൻസിന് അംഗീകാരം നല്കി.
രാജ്യം വിട്ടുപോയിട്ട് മടങ്ങിവരാൻ വിസമ്മതിക്കുന്നവർ, അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കപ്പെട്ട സാന്പത്തിക കുറ്റവാളികൾ, നൂറു കോടിയിലേറെ രൂപ ബാങ്ക് വായ്പ എടുത്തിട്ട് മനഃപൂർവം തിരിച്ചടയ്ക്കാത്തവർ എന്നിവർക്കെല്ലാം ഇതു ബാധകമാകും.
പ്രതിയെ ശിക്ഷിക്കുന്നതിനു മുൻപേ അയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ലേലം ചെയ്ത് ബാങ്കുകൾ അടക്കം വായ്പാദാതാക്കൾക്കു പണം കൊടുക്കാനും ഇതുവഴി കഴിയും.
വ്യാജകറൻസിയും വ്യാജമുദ്രപത്രവും അടിച്ചുവിൽക്കുന്നവർ, വണ്ടിച്ചെക്ക് നല്കി കബളിപ്പിക്കുന്നവർ, കള്ളപ്പണം വെളുപ്പിക്കുന്നവർ, വായ്പക്കാരെ പറ്റിക്കുന്നവർ എന്നിവരെല്ലാം ഓർഡിനൻസിന്റെ പരിധിയിൽ വരും.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ (പിഎംഎൻഎ) പ്രകാരമുള്ള ഏജൻസിയിലെ ഡയറക്ടർക്കോ ഡെപ്യൂട്ടി ഡയറക്ടർക്കോ ഒരാളെ ഒളിച്ചോട്ടക്കാരനായി പ്രഖ്യാപിക്കാനുള്ള അപേക്ഷ നിർദിഷ്ട കോടതിയിൽ നല്കാം. ആ കോടതി ഇറക്കുന്ന നോട്ടീസിനനുസരിച്ച് ഹാജരാകുന്നപക്ഷം നടപടികൾ നിർത്തിവയ്ക്കാം. ഇല്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും. പിഎംഎൽഎ പ്രകാരമുള്ള സ്പെഷൽ കോടതിയിലാണ് കേസ്. ഈ കോടതിവിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാം.
വിജയ്മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയ വന്പൻ തട്ടിപ്പുകാരെ ലക്ഷ്യമിട്ടാണ് ഓർഡിനൻസ്.
നാടുവിടുന്ന തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടുന്നു
11:31 PM Apr 21, 2018 | Deepika.com