വാഷിംഗ്ടൺ ഡിസി: 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന് ആരോപിച്ച് റഷ്യക്കും വിക്കിലീക്സിനും പ്രസിഡന്റ് ട്രംപിനും എതിരേ ഡെമോക്രാറ്റിക് പാർട്ടി ഇന്നലെ മൻഹാട്ടനിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹില്ലരി ക്ലിന്റനു ദോഷം ചെയ്യുന്നതിനും തെരഞ്ഞെടുപ്പുഫലം ട്രംപിന് അനുകൂലമാക്കുന്നതിനും വേണ്ടി റഷ്യയുടെയും റഷ്യൻ മിലിറ്ററി ഇന്റലിജൻസിന്റെയും സഹായം ട്രംപ് സ്വീകരിച്ചുവെന്നാണു ഹർജിയിലെ ആരോപണം. ഡെമോക്രാറ്റുകളുടെ കംപ്യൂട്ടറുകൾ റഷ്യ ഹാക്ക് ചെയ്തത് ട്രംപിന് സഹായകമായി.
ഇമെയിലുകളും മറ്റു രേഖകളും ചോർത്തുകയും അവ വിക്കിലീക്സ് മുഖേന പ്രസിദ്ധീകരിക്കുകയും ചെയ്ത റഷ്യയുടെ നടപടി അമേരിക്കൻ ജനാധിപത്യത്തിനു വൻപ്രഹരം ഏല്പിച്ചെന്നു ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി(ഡിഎൻസി) ആരോപിച്ചു.
ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നർ, ട്രംപിന്റെ സഹായി റോജർ സ്റ്റോൺ എന്നിവരെയും പ്രതി ചേർത്താണു ഹർജി ഫയൽ ചെയ്തത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് സ്പെഷൽ കൗൺസൽ റോബർട്ട് മ്യുള്ളർ അന്വേഷണം നടത്തുന്നതിനിടയിലാണ് ഡെമോക്രാറ്റുകൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
നഷ്ടപരിഹാരം വേണമെന്നും ഡിഎൻസി കംപ്യൂട്ടറുകളിൽ ഇനി ആക്രമണം നടത്തുന്നതു തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രംപിനും റഷ്യക്കും എതിരേ ഡെമോക്രാറ്റിക് പാർട്ടി കേസ് ഫയൽ ചെയ്തു
03:24 AM Apr 21, 2018 | Deepika.com