ഷിക്കാഗോ/പത്തനംതിട്ട: കാമുകനെ സ്വന്തമാക്കാൻ അയാളുടെ ഭാര്യയെ വധിക്കാൻ ക്വട്ടേഷൻ നല്കിയതിന് അറസ്റ്റിലായ മലയാളി യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവല്ല കീഴ്വായ്പൂര് സ്വദേശികളുടെ മകളായ നഴ്സ് ടീന ജോൺസനാ (31)ണ് ഷിക്കാഗോ കോടതി ജാമ്യം അനുവദിച്ചത്.
മെയ്വുഡ് ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ രജിസ്ട്രേഡ് നഴ്സാണ് ടീന. പോലീസ് കേസെടുത്തതിനെത്തുടർന്ന് ടീനയെ ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. ടീന ജോലി ചെയ്തിരുന്ന ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറുടെ ഭാര്യയെ കൊലപ്പെടുത്താനാണു ക്വട്ടേഷൻ നല്കിയത്. പ്രണയത്തകർച്ചയാണു കാരണമെന്നു പോലീസ് പറയുന്നു.
2015 മുതൽ ടീനയും ഡോക്ടറും പ്രണയത്തിലായിരുന്നു. ടീനയോട് ഡോക്ടർ പ്രണയാഭ്യർഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.പ്രണയം നടിച്ച് വഞ്ചിച്ച കാമുകനോടു പ്രതികാരം ചെയ്യാൻ ടീന തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ഭാര്യയെ വധിക്കുകയെന്നതായിരുന്നു.
ഇതിനായി ഡാർക്ക് നൈറ്റ് എന്ന ഇന്റർനെറ്റ് ശൃംഖലയ്ക്ക് ജനുവരിയിൽ ക്വട്ടേഷൻ നല്കുകയും തുടർന്ന് ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിൻ വഴി പണം കൈമാറുകയും ചെയ്തു. ക്വട്ടേഷൻ ടീമിന് പതിനായിരം ഡോളർ (ഏകദേശം 6.6 ലക്ഷം രൂപ) കൈമാറിയെന്നാണ് വി വരം.
ഡോക്ടർ വീട്ടിലില്ലാത്ത സമയവും മറ്റ് വിശദാംശങ്ങളും ക്വട്ടേഷൻ ടീമിനു നല്കുകയും ചെയ്തിരുന്നു.
ഇല്ലിനോയി ഡ്യൂപേജ് കൗണ്ടി പോലീസിന് കഴിഞ്ഞ വ്യാഴാഴ്ച ഇതു സംബന്ധിച്ച് സൂചന ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ 17ന് ടീന നേരിട്ടെത്തി പോലീസിൽ കീഴടങ്ങുകയായിരുന്നു.
ടീനയ്ക്ക് 25,000 ഡോളറിന്റെ ജാമ്യമാണ് അനുവദിച്ചത്. പാസ്പോർട്ട് സറണ്ടർ ചെയ്യാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎസിൽ കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്കിയ മലയാളി യുവതിക്കു ജാമ്യം
02:12 AM Apr 21, 2018 | Deepika.com