മുംബൈ: രൂപ വീണ്ടും താഴോട്ട്. ഡോളർ 66 രൂപയ്ക്കു മുകളിലായി. ഇനിയും രൂപ താഴുമെന്നാണു സൂചന.
ഇന്നലെ മാത്രം 33 പൈസയുടെ കയറ്റമാണു ഡോളറിനുണ്ടായത്. പത്താം തീയതി 64.99 രൂപയായിരുന്ന ഡോളർ ഇന്നലെ 66.12 രൂപയിൽ ക്ലോസ് ചെയ്തു. 2017 മാർച്ച് 10നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. പതിനൊന്നു ദിവസംകൊണ്ട് 1.74 ശതമാനം ഇടിവാണു രൂപയ്ക്കുണ്ടായത്. പെട്രോളിയം വിലക്കയറ്റവും കയറ്റുമതിമേഖലയിലെ തളർച്ചയുമാണു രൂപയുടെ വിലയിടിവിനു കാരണം. പെട്രോളിയം വില വീപ്പയ്ക്ക് 74 ഡോളറിനു മുകളിലായി. ഇനിയും കയറുമെന്നാണു സൂചന. ഇതു രാജ്യത്തിന്റെ വാണിജ്യകമ്മി വർധിപ്പിക്കും.
അമേരിക്ക തുടക്കമിട്ട വ്യാപാരയുദ്ധം ഇന്ത്യയുടെ കയറ്റുമതി കുറയ്ക്കുമെന്നാണു ഭീതി. അതും വാണിജ്യകമ്മി കൂട്ടും. ഈ വർഷം നിരവധി കന്പനികളുടെ വിദേശവായ്പകൾ തിരിച്ചടയ്ക്കേണ്ടതുണ്ട്. അതു ഡോളർ ഡിമാന്‍ഡ് കൂട്ടുകയും ചെയ്യും.
രൂപയുടെ താഴ്ചയും പലിശ കൂടുമെന്ന സൂചനയും കടപ്പത്ര വിപണിയിൽ വില്പന സമ്മർദമുണ്ടാക്കി. വിദേശികൾ കടപ്പത്രങ്ങൾ വിറ്റൊഴിക്കാൻ തുടങ്ങി. ഇതോടെ കടപ്പത്രവില താണു. ഇത് ബാങ്കുകൾക്കും മറ്റും പ്രശ്നമാകും. കടപ്പത്രത്തിന്റെ വില താഴുന്പോൾ അതിനനുസരിച്ചു വകയിരുത്തൽ നടത്തേണ്ടിവരുന്പോൾ നഷ്ടമുണ്ടാകും.
രൂപയ്ക്കു വൻ ഇടിവ്
11:37 PM Apr 20, 2018 | Deepika.com