മുംബൈ: ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) റിക്കാർഡ് കുറിക്കുന്നു. പതിനായിരം കോടി ഡോളർ (നൂറു ബില്യൺ ഡോളർ) കന്പോളമൂല്യമുള്ള ആദ്യ ഇന്ത്യൻ കന്പനിയാകാൻ ടിസിഎസ് ഒരുങ്ങുന്നു.
ഇന്നലെ ടിസിഎസ് ഓഹരികൾ 6.76 ശതമാനം കയറി 3406.40 രൂപയിലെത്തി. ഇതനുസരിച്ചു ടിസിഎസിന്റെ കന്പോളമൂല്യം 6.52 ലക്ഷം കോടി രൂപയാണ്. ഓഹരി വില 3,448 രൂപയായാൽ കന്പോളമൂല്യം 6.6 ലക്ഷം കോടി രൂപ അഥവാ നൂറു ബില്യൺ ഡോളർ ആകും. ഓഹരിവിലയുടെ ഗതി നോക്കിയാൽ അത് അധികം അകലെയല്ല. രണ്ടാം സ്ഥാനത്തുള്ള റിലയൻസിന്റെ മൂല്യം 5.88 ലക്ഷം കോടി മാത്രം.
വ്യാഴാഴ്ച കന്പനി നാലാം ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. മൂന്നു ത്രൈമാസങ്ങൾക്കുശേഷം ലാഭവർധന ഉണ്ടായി. കന്പനി 1:1 ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. വളർച്ചസാധ്യതയും മെച്ചമാണെന്നു വെളിപ്പെടുത്തി. ഇതെല്ലാം ഇന്നലെ ഓഹരിവില കുതിക്കാൻ കാരണമായി. ഇന്നലെ കന്പോളമൂല്യത്തിൽ 40,000 കോടി രൂപയുടെ വർധനയുണ്ടായി.
വ്യവസായമേഖലയിലെ മാറ്റങ്ങളോട് അതിവേഗം അനുരൂപപ്പെട്ട ബിസിനസ് മോഡൽ സ്വീകരിച്ചതാണു വിജയകാരണമായി ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥൻ പറഞ്ഞു. ഡിജിറ്റൽ ടെക്നോളജിയിൽനിന്നാകും അടുത്ത 24 മാസത്തെ വരുമാനത്തിന്റെ മൂന്നിലൊന്ന് പ്രതീക്ഷിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇഗ്നിയോ എന്ന ഓട്ടോമേഷൻ പ്ലാറ്റ്ഫോം, ഇന്റർനെറ്റ് ഓഫ് തിംഗ്സ് പ്ലാറ്റ് ഫോം തുടങ്ങിയവയെല്ലാം കന്പനിയെ പുതിയ ബിസിനസുകൾ പിടിക്കാൻ സഹായിച്ചു. റോൾസ് റോയ്സിന്റെ കരാർ ലഭിച്ചത് ഇന്റർനെറ്റ് ഓഫ് തിംഗ്സ് മൂലമാണ്. ഇൻഫോസിസും വിപ്രോയും പുറത്തുനിന്നുള്ളവരുടെ സ്റ്റാർട്ടപ്പുകളിൽ മുതൽമുടക്കി പുതിയ മേഖലകളിൽ കടക്കാൻ ശ്രമിച്ചപ്പോൾ ടിവിഎസ് സ്വന്തനിലയ്ക്കു പുതിയ പ്ലാറ്റ് ഫോമുകൾ ആവിഷ്കരിക്കുകയായിരുന്നു. അതു നേട്ടമായെന്ന് ഇപ്പോൾ തെളിഞ്ഞു.
100 ബില്യൺ ഡോളർ ക്ലബ്ബിലേക്ക് ടിസിഎസ്
11:37 PM Apr 20, 2018 | Deepika.com