ഹവാന: മിഗുവേൽ ഡയസ് കാനലിനെ പിൻഗാമിയായി അവരോധിച്ച് പ്രസിഡന്റ് റൗൾ കാസ്ട്രോ സ്ഥാനമൊഴിഞ്ഞതോടെ ക്യൂബയുടെ ചരിത്രത്തിൽ പുതിയ അധ്യായത്തിനു തുടക്കമായി. രണ്ടു ദിവസം ദീർഘിച്ച 605 അംഗ നാഷണൽ അസംബ്ളി (പാർലമെന്റ്) സമ്മേളനം ഡയസ് കാനലിനെ നേതാവായി തെരഞ്ഞെടുത്തു. പ്രസിഡന്റ് പദവിയിൽ പത്തുവർഷം പൂർത്തിയാക്കിയ റൗൾ കാസ്ട്രോ ഇനി കമ്യൂണിസ്റ്റ് പാർട്ടി തലപ്പത്തു തുടരും.
1959ലെ ക്യൂബൻ വിപ്ലവത്തിനുശേഷം ആദ്യം ഫിഡൽ കാസ്ട്രോയും തുടർന്നു സഹോദരൻ റൗളുമായിരുന്നു ഭരണം കൈയാളിയത്. കാസ്ട്രോ എന്ന കുടുംബപ്പേരില്ലാത്ത ആദ്യത്തെ ക്യൂബൻ ഭരണാധികാരിയാണ് ഡയസ് കാനൽ.
1959ലെ വിപ്ലവത്തിനുശേഷം ജനിച്ച ഡയസ് കാനൽ 2013 മുതൽ ഒന്നാം വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. അന്‍പത്തെട്ടാം പിറന്നാളിനു തലേന്നാണ് റബർസ്റ്റാന്പ് പാർലമെന്റ് അദ്ദേഹത്തെ രാജ്യത്തലവനായി തെരഞ്ഞെടുത്തത്. മറ്റു സ്ഥാനാർഥികൾ ഇല്ലായിരുന്നു.
എൺപത്തിയാറുകാരനായ റൗൾ കാസ്ട്രോ പുതിയ പ്രസിഡന്റിന്റെ കൈ പിടിച്ചുയർത്തുന്ന ദൃശ്യം ടിവി സംപ്രേഷണം ചെയ്തു.
മുൻഗാമികൾ പടുത്തുയർത്തിയ സോഷ്യലിസ്റ്റ് ഭരണരീതി തുടരുമെന്നും ഇത് അട്ടിമറിക്കാൻ മുതലാളിത്തശക്തികളെ അനുവദിക്കില്ലെന്നും പുതിയ പ്രസിഡന്റ് ഡയസ് കാനൽ പ്രഖ്യാപിച്ചു. വിപ്ലവം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കാസ്ട്രോമാരെ പ്രത്യേകിച്ച് റൗളിനെ പുകഴ്ത്താനാണ് പ്രസംഗത്തിൽ ഏറെ സമയവും ഡയസ് കാനൽ ചെലവഴിച്ചത്. താറുമാറായ ക്യൂബൻ സന്പദ് വ്യവസ്ഥയെ ഉടച്ചുവാർക്കുകയെന്നതാണു മുൻ എൻജിനിയറിംഗ് പ്രഫസറായ ഡയസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ക്യൂബയിൽ ഡയസ് കാനൽ അധികാരമേറ്റു
01:46 AM Apr 20, 2018 | Deepika.com