വാഷിംഗ്ടൺ ഡിസി: യുഎസ് ചാര സംഘടനയായ സിഐഎയുടെ മേധാവിയും നിയുക്ത സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക്ക് പോംപിയോ രഹസ്യമായി പ്യോംഗ്യാംഗ് സന്ദർശിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിമ്മും തമ്മിൽ നടക്കാൻ പോകുന്ന കൂടിക്കാഴ്ചയ്ക്കു മുന്നോടിയായിട്ടായിരുന്നു സന്ദർശനം.
പോംപിയോയുടെ രഹസ്യ സന്ദർശനം വാഷിംഗ്ടൺ പോസ്റ്റ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. ഈസ്റ്റർ വാരത്തിന്റെ അവസാനത്തിലായിരുന്നു സന്ദർശനം എന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.
പോംപിയോയുടെ സന്ദർശനക്കാര്യം ട്രംപ് ട്വിറ്ററിൽ സ്ഥിരീകരിച്ചു. എന്നാൽ ഇത് കഴിഞ്ഞയാഴ്ച ആയിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. പോംപിയോ- കിം കൂടിക്കാഴ്ചയുടെ ഫലമായി നല്ല ബന്ധം ഉടലെടുത്തുവെന്നും ആണവനിരായുധീകരണം ലോകത്തിനും ഉത്തരകൊറിയയ്ക്കും നല്ല കാര്യമാണെന്നും ട്രംപ് ട്വിറ്ററിൽ പറഞ്ഞു.
ഫ്ളോറിഡയിലെ തന്റെ മാർ-എ-ലാഗോ റിസോർട്ടിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് പത്രസമ്മേളനത്തിലും ഉത്തരകൊറിയയുമായി അമേരിക്ക ഉന്നതതല ചർച്ച ആരംഭിച്ചതായി സ്ഥിരീകരിച്ചു. കിമ്മുമായുള്ള കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്. ഉത്തരകൊറിയയും അമേരിക്കയും പരസ്പരം ബഹുമാനിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയ്ക്കുള്ള കിമ്മിന്റെ ക്ഷണം മാർച്ചിലാണ് ട്രംപ് സ്വീകരിച്ചത്. കൂടിക്കാഴ്ച നടന്നാൽ ചരിത്രമാകും. ഇതിനു മുന്പ് ഒരു യുഎസ് പ്രസിഡന്റും ഭരണം നടത്തവേ ഉത്തരകൊറിയൻ മേധാവിയെ കണ്ടിട്ടില്ല. കൂടിക്കാഴ്ച മേയ് അവസാനമോ, ജൂൺ ആദ്യമോ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. കൂടിക്കാഴ്ചയ്ക്കായി അമേരിക്കയ്ക്കു പുറത്ത് അഞ്ച് സ്ഥലങ്ങൾ പരിഗണിക്കുന്നതായി ട്രംപ് പറഞ്ഞു. സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കൊറിയകൾക്കിടയിലെ നിസൈനീകൃത മേഖലയായ പാൻമുംജോം, മറ്റൊരു ഏഷ്യൻ രാജ്യം, നിഷ്പക്ഷത പുലർത്തുന്ന യൂറോപ്യൻ രാജ്യം എന്നീ സാധ്യതകളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
പോംപിയോയ്ക്കു മുന്പ്, യുഎസിന്റെ ഉന്നത പ്രതിനിധി ഉത്തരകൊറിയൻ മേധാവിയെ കാണുന്നത് 2000ലാണ്. അന്ന് വിദേശകാര്യ സെക്രട്ടറിയായിരുന്ന മാഡലിൻ ഓൾബ്രൈറ്റ് ഉത്തരകൊറിയയിലെത്തി കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലിനെ കണ്ടിരുന്നു.
മിസൈൽ, ആണവ പരീക്ഷണങ്ങൾ നടത്തി അമേരിക്കയെ വെല്ലുവിളിച്ച ഉത്തരകൊറിയ ഈ വർഷം മുതലാണ് അനുനയത്തിന്റെ വഴി സ്വീകരിച്ചത്. ഫെബ്രുവരിയിൽ ദക്ഷിണകൊറിയയിൽ നടന്ന വിന്റർ ഒളിന്പിക്സ് കൂടുതൽ അനുരഞ്ജന ചർച്ചകൾക്കു കാരണമായി.
കിമ്മും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഈ മാസം 27നു മുഖാമുഖം ചർച്ച നടത്തുന്നുണ്ട്.
കൊറിയകൾ തമ്മിൽ 1950 മുതൽ 53വരെ നടത്തിയ യുദ്ധം സാങ്കേതികമായി ഇതുവരെ അവസാനിച്ചിട്ടില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് താൻ ആശീർവാദം നല്കുന്നതായി ട്രംപ് പറഞ്ഞു.
പോംപിയോ- കിം കൂടിക്കാഴ്ച വിജയപ്രദമെന്നു ട്രംപ്
01:08 AM Apr 19, 2018 | Deepika.com