ഹൂസ്റ്റൺ: മുൻ യുഎസ് പ്രഥമവനിത ബാർബര ബുഷ് 92-ാം വയസിൽ ചൊവ്വാഴ്ച ഹൂസ്റ്റണിലെ റിവർ ഓക്സ് എസ്റ്റേറ്റിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച നടത്തും.
ഭർത്താവും മുൻ യുഎസ് പ്രസിഡന്റുമായ ജോർജ് ഹെർബർട്ട് വാക്കർ ബുഷും മകനും മുൻ യുഎസ് പ്രസിഡന്റുമായ ജോർജ് വാക്കർ ബുഷും ഇതര കുടുംബാംഗങ്ങളും മരണസമയത്ത് സമീപമുണ്ടായിരുന്നു.
സാക്ഷരതാ പ്രവർത്തകയും കുടുംബ മൂല്യങ്ങളുടെ വക്താവുമായിരുന്ന ബാർബര പ്രഥമ വനിതയെന്ന നിലയിൽ എല്ലാവരുടെയും ആദരം ഏറ്റുവാങ്ങിയിരുന്നു. ബാർബര ബുഷിനെപ്പോലെ ഒരു മാതാവിനെ ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് മക്കളായ ജോർജ് ബുഷും ജെബ് ബുഷും(മുൻ ഫ്ലോറിഡ ഗവർണർ) പറഞ്ഞു. അവസാന കാലത്തും തന്റെ മാതാവ് നർമബോധം കൈവിട്ടില്ലെന്ന് ജോർജ് ബുഷ് എടുത്തുപറഞ്ഞു.
ഏറെ നാളായി ശ്വാസകോശ, ഹൃദയസംബന്ധ രോഗങ്ങൾ ബാർബരയെ അലട്ടിയിരുന്നു. ചികിത്സ നിർത്തിവയ്ക്കാനും അവസാനകാലം കുടുംബത്തിൽ ചെലവഴിക്കാനും ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം അവരെ വീട്ടിലേക്കു കൊണ്ടുവരുകയായിരുന്നു. തുടർന്നു കുടുംബാംഗങ്ങളുടെ പരിചരണത്തിൽ കഴിയവേയായിരുന്നു അന്ത്യം.
രാഷ്ട്രത്തോടും കുടുംബത്തോടും പ്രതിബദ്ധത പുലർത്തിയ ശക്തമായ വ്യക്തിത്വമായിരുന്നു ബാർബരയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുൻ യുഎസ് പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ബറാക് ഒബാമ, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖ നേതാക്കൾ ബാർബര ബുഷിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
കുട്ടികൾക്കുവേണ്ടിയുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവാണു ബാർബര. 2003ൽ ബാർബര ബുഷ് എ മെമ്മയർ ആൻഡ് റിഫ്ളക്ഷൻസ്- ലൈഫ് ആഫ്റ്റർ ദ് വൈറ്റ്ഹൗസ് എന്ന പേരിൽ ഒാർമക്കുറിപ്പും പ്രസിദ്ധീകരിച്ചു.കുടുംബമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അവർ എന്നും ശ്രദ്ധിച്ചു. വൈറ്റ്ഹൗസിൽ എന്തു സംഭവിക്കുന്നു എന്നതിലല്ല, നിങ്ങളുടെ വീടുകൾക്കുള്ളിൽ എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണു നിങ്ങളുടെയും രാജ്യത്തിന്റെയും ഭാവി എന്ന അവരുടെ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും എന്തിനേറെ അപരിചിതരോടുപോലും എങ്ങനെ പെരുമാറുന്നു എന്നതാണു നിങ്ങളുടെ വിജയത്തിന്റെ അളവുകോലെന്നും അവർ പലവട്ടം അനുസ്മരിപ്പിച്ചിരുന്നു.
ബാർബര ബുഷിനു ബാഷ്പാഞ്ജലി
01:08 AM Apr 19, 2018 | Deepika.com