ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിട്ടശേഷമുള്ള ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വെള്ളം ചേർക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ പുതു ഊർജം നിറയ്ക്കാൻ മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായി. ഇന്ത്യ-യുകെ ബന്ധത്തിന്റെ വിവിധ തലത്തെക്കുറിച്ചും, ഭീകരവിരുദ്ധപ്രവർത്തനം, ഓൺലൈൻ ഭീകരവാദം എന്നിവയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ രാവിലെയാണ് മോദിയും മേയും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഫലവത്തായിരുന്നെന്നു മോദി ട്വീറ്റ് ചെയ്തു. ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടനുമായി കൂടുതൽ ഊർജസ്വലമായ ബന്ധത്തിൽ ഏർപ്പെടാൻ ധാരണയായെന്ന് വിദേശമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
സിറിയയിലെ വ്യോമാക്രമണം, ഭീകരവിരുദ്ധ പ്രവർത്തനം, വർഗീയവാദം, ഓൺലൈൻ ഭീകരവാദം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തെന്ന് 10 ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയിൽ അറിയിച്ചു.
സഹകരണം വർധിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും ധാരണ
01:08 AM Apr 19, 2018 | Deepika.com