ബെയ്ജിംഗ്: ഹിമാലയൻ മലനിരകളിലൂടെ ചൈനയെയും നേപ്പാളിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന സാന്പത്തിക ഇടനാഴിക്ക് താത്പര്യം അറിയിച്ച് ചൈന. ബെയ്ജിംഗ് സന്ദർശിച്ച നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവാലിയുമായി കൂടിക്കാഴ്ച നടത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ആണ് ഇക്കാര്യം പറഞ്ഞത്.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ നേപ്പാൾ ഒപ്പുവച്ചിട്ടുള്ളതാണ്. ഇരു രാജ്യങ്ങളിലെയും റെയിൽവേകൾ, ഹൈവേകൾ, വ്യോമപാതകൾ, തുറമുഖങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിക്കുന്ന ശൃംഖല ഇതിൽ ഉൾപ്പെടുന്നു. ഇത്രയും വിപുലമായ ശൃംഖല, ഇന്ത്യയും ചൈനയും നേപ്പാളും ഉൾപ്പെടുന്ന സാന്പത്തിക ഇടനാഴിക്കുള്ള സാധ്യതയും തുറക്കുന്നതായി വാംഗ് പറഞ്ഞു.
വളർന്നുവരുന്ന സാന്പത്തിക ശക്തികളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങൾക്കും ഇടയ്ക്കു കിടക്കുന്ന നേപ്പാളിന്റെ ക്ഷേമം പ്രധാനപ്പെട്ടതാണ്.
തായ്വാനും ടിബറ്റും ചൈനയുടെ ഭാഗമാണെന്ന നിലപാട് നേപ്പാൾ അംഗീകരിക്കുന്നതായും വാംഗ് പറഞ്ഞു. ടിബറ്റ ുകാർ ദലൈലാമയെ കാണാനായി നേപ്പാൾവഴി യാത്ര ചെയ്യുന്നത് ഇനി അനുവദിക്കില്ലെന്ന് അവർ സമ്മതിച്ചിട്ടുണ്ടെന്നും വാംഗ് കൂട്ടിച്ചേർത്തു.
അടുത്തിടെ നേപ്പാളിൽ അധികാരത്തിലേറിയ കെ.പി. ശർമ ഒലി സർക്കാർ ചൈനാ അനുകൂലികളാണ്.
അദ്ദേഹം മുന്പു ഭരിച്ച 2016 കാലഘട്ടത്തിൽ ഊർജത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഇന്ത്യയെ ആശ്രയിക്കുന്നതു നിർത്താൻ തീരുമാനിച്ചിരുന്നു.
ചൈന-നേപ്പാൾ-ഇന്ത്യ സാന്പത്തിക ഇടനാഴി: താത്പര്യമറിയിച്ച് ചൈന
01:08 AM Apr 19, 2018 | Deepika.com