ഹവാന: ക്യൂബയിൽ പ്രസിഡന്റ് റൗൾ കാസ്ട്രോ വ്യാഴാഴ്ച സ്ഥാനമൊഴിയും. ഇതോടെ ആറു ദശകം ദീർഘിച്ച കാസ്ട്രോ വാഴ്ച അവസാനിക്കുകയാണ്. കാസ്ട്രോ എന്ന കുടുംബപ്പേരില്ലാത്ത പുതിയ പ്രസിഡന്റിനെ ഇന്നാരംഭിക്കുന്ന നാഷണൽ അസംബ്ളി (പാർലമെന്റ്) തെരഞ്ഞെടുക്കും. ഇപ്പോഴത്തെ ഒന്നാം വൈസ് പ്രസിഡന്റ് മിഗുവൽ ഡയസ് കാനലായിരിക്കും പുതിയ രാഷ്ട്രത്തലവനെന്നു കരുതപ്പെടുന്നു.
1959ലെ ക്യൂബൻ വിപ്ലവത്തിനു നേതൃത്വം കൊടുത്ത ഫിഡൽ കാസ്ട്രോ അസുഖബാധിതനായതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ സഹോദരനായ റൗൾ 2006ൽ അധികാരമേറ്റത്. ഫിഡലും സഹോദരനും ചേർന്ന് 60 വർഷത്തോളം ക്യൂബയെ ഭരിച്ചു.
സോവ്യറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷവും കമ്യൂണിസ്റ്റ് ഭരണം നിലനിർത്താൻ കാസ്ട്രോമാർക്കു സാധിച്ചു. 86കാരനായ റൗൾ നാളെ അധികാരമൊഴിയുമെങ്കിലും കമ്യൂണിസ്റ്റ് പാർട്ടി തലപ്പത്ത് 2021വരെ തുടരും. 2021ലെ പാർട്ടി കോൺഗ്രസ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും.
അന്പത്തെട്ടുകാരനായ മിഗുവൽ ഡയസ് കാനലിനെ കാത്തിരിക്കുന്നത് താറുമാറായ സന്പദ് വ്യവസ്ഥയാണ്. സാന്റാ ക്ലാര യൂണിവേഴ്സിറ്റിയിലെ മുൻ എൻജിനിയറിംഗ് പ്രഫസറായ ഡയസിന് റിഎൻജിനിയറിംഗ് നടത്തി ക്യൂബയെ മാറ്റത്തിന്റെ പാതയിലൂടെ നയിക്കാനാവുമെന്നാണു നിരീക്ഷകർ കരുതുന്നത്.
റൗൾ നാളെ പടിയിറങ്ങും
12:22 AM Apr 18, 2018 | Deepika.com